Crime
വിഴിഞ്ഞം സമരത്തിൽ നിലപാടുകടുപ്പിച്ച് സർക്കാർ. സമരത്തിനിടെ ഉണ്ടായ എല്ലാ നഷ്ടങ്ങളും ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കാനാണ് നീക്കം.
കൊച്ചി: വിഴിഞ്ഞം സമരത്തിൽ നിലപാടുകടുപ്പിച്ച് സർക്കാർ. സമരതിനിടെ ഉണ്ടായ എല്ലാ നഷ്ടങ്ങളും ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കാനാണ് സർക്കാർ നീക്കം. സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിക്കും.
200 കോടിക്ക് മുകളിലാണ് ആകെ ഉണ്ടായ നഷ്ടം. വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിക്കും. സമരസമിതി ഉന്നയിക്കുന്ന ഒരാവശ്യത്തിൽ പോലും സർക്കാർ ന്യായമായെരു പരിഹാരം കണ്ടിട്ടില്ലെന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നുണ്ട്.
ഓഖി വാർഷിക ദിനമായ 29 ന് എല്ലാ വീടുകളിലും മെഴുകുതിരി കത്തിക്കണമെന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്.ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104ആം ദിനമാണ്.
വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിതെതിരെ ഇന്നലെ വൻ പ്രതിഷേധം ഉണ്ടായിരുന്നു. മുടങ്ങിക്കിടന്ന തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ക്കിടെ സമരക്കാര്‍ പ്രതിഷേധവുമായി എത്തിയത്. വിഴിഞ്ഞം തുറമുഖം ഇന്നലെ ഒരു യുദ്ധക്കളമായിരുന്നു.
നിര്‍മാണത്തിനു കല്ലുകളായി എത്തിയ ലോറികള്‍ സമരക്കാര്‍ തടഞ്ഞു. ഇതിനിടെ വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
തുറമുഖനിര്‍മ്മാണം തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം സത്യവാങ് മൂലം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പ്രതിഷേധക്കാർ സമരപന്തലൽ നിന്ന് ഇറങ്ങി വന്ന് ലോറികള്‍ തടഞ്ഞത്. വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തല്തതിലാണ് പ്രതിഷേധം അരങ്ങേറിയത്.
