KERALA
പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടെന്ന മന്ത്രിയുടെ പരാമര്‍ശത്തിൽ വിമർശനവുമായ് പന്ന്യന്‍
‘
തിരുവനന്തപുരം∙ കാര്യവട്ടം സ്‌റ്റേഡിയില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനു കാണികള്‍ കുറഞ്ഞതില്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ‘പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട’ എന്ന പരാമര്‍ശം വരുത്തിവച്ച വിന ഇന്നലെ നേരില്‍ കണ്ടുവെന്ന് പന്ന്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ വരുത്തുന്ന നഷ്ടം കെസിഎയ്ക്ക് മാത്രമല്ല, സര്‍ക്കാരിനു കൂടിയാണെന്ന് ഇനിയെങ്കിലും മനസിലാക്കണമെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി
∙ പന്ന്യന്‍ രവീന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മൻ ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കിക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മൽസരങ്ങൾ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരിച്ചടിയാകും.
കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്. കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്. വിവാദങ്ങൾക്കു പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
‘പട്ടിണി കിടക്കുന്നവർ കളി കാണേണ്ട’ എന്ന പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽ കണ്ടു. നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതിൽ വന്ന നഷ്ടം കെസിഎക്ക് മാത്രമല്ല, സർക്കാറിനു കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റർനാഷനൽ മൽസരങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണ്
