Crime
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തു കയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി :കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷ നേതാക്കൾക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇ ഡി , സിബിഐ എന്നീ ഏജൻസികളുടെ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായി ഹർജിയില്‍ പറയുന്നു.
എന്നാൽ, ഹർജിയിൽ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, അന്വേഷണത്തിൽ നിന്നും പ്രതിപക്ഷ നേതാക്കൾ ഒഴികഴിവുകൾ തേടുകയാണോയെന്ന് ചോദിച്ചു. പൗരന്മാർ എന്ന നിലയിൽ അവർക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇതിനു പിന്നാലെ പ്രതിപക്ഷം സമർപ്പിച്ച ഹർജി പിൻവലിക്കുകയായിരുന്നു.
മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് പ്രതിപക്ഷത്തിനു വേണ്ടി കോടതിയിൽ ഹാജരായത്. പ്രതിപക്ഷ നേതാക്കൾക്ക് സംരക്ഷണമോ ഇളവുകളോ ആവശ്യപ്പെടുന്നില്ലെന്ന് സിങ്‌വി കോടതിയെ അറിയിച്ചു. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും നേതാക്കളുടെ മനോവീര്യം തകർക്കാനും സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. ഇത് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സിങ്‌വി കോടതിയിൽ പറഞ്ഞു.രാജ്യത്ത് ഇഡിയുടെയും സിബിഐയുടെയും 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. മുൻകാലം താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇഡി റജിസ്റ്റർ ചെയ്തത് ആറ് മടങ്ങ് കൂടുതൽ കേസുകളാണ്. ഇത് രാഷ്ട്രീയ പകപോക്കലിന്റെയും പക്ഷപാതത്തിന്റെയും വ്യക്തമായ സൂചനയാണെന്നും സിങ്‌വി ആരോപിച്ചു.