KERALA
ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അതിരുകവിഞ്ഞ ആനപ്രേമം

തിരുവനന്തപുരം: കേരള അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി ഭീതിപരത്തിയ കാട്ടാന അരിക്കൊമ്പൻ കേരള വനമേഖലയിലേക്ക് നീങ്ങിയാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് കേരള വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അമിതമായ ആനപ്രേമമാണെന്നും മന്ത്രി കുറ്റപ്പെട്ടുത്തി.
നിലവിലെ സ്ഥിതിഗതികൾ വനംമേധാവി പരിശോധിക്കും. അരിക്കൊമ്പനെതിരായ നടപടിക്ക് ഹൈക്കോടതി ഉപദേശം വേണമെന്നും അദേഹം വ്യക്തമാക്കി. മാത്രമല്ല ആനയിപ്പോൾ തമിഴ്നാട് പരിതിയിലാണ്, തമിഴ്നാട് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.
‘ആനയെ ഉൾക്കാട്ടിലേക്ക് വിട്ടിട്ട് കാര്യമില്ലെന്ന നിലപാടാണ് സർക്കാരിനുണ്ടായിരുന്നത്. എന്നാൽ കോടതി വിധി വന്നാൽ അതനുസരിച്ചല്ലേ പറ്റൂ, എന്നാൽ നാളെ അനുകൂലമായ കോടതി വിധി വന്നുകൂടായ്കയില്ല. അതിരുകവിഞ്ഞ ആന സ്നേഹത്തിന്‍റെ പുറത്ത് ആനപ്രേമികൾ കോടതിയെ സമീപിച്ചതുകൊണ്ടുണ്ടായ പ്രശ്നമാണിത്’ എന്നും അദേഹം വ്യക്തമാക്കി.
അതേസമയം, അരിക്കൊമ്പൻ ദൗത്യം പരാജയമായിരുന്നെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്. കെ. മാണി പറഞ്ഞു. അരിക്കൊമ്പൻ കമ്പം മേഖലയിൽ ഇറങ്ങിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം. ആനയെ കാടുകടത്തുന്ന എന്നത് വിദേശ രാജ്യങ്ങളിൽ പോലും ഫലം കാണാത്ത കാര്യമാണെന്നും അദേഹം പറഞ്ഞു. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.