HEALTH
കോവി ഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ഡോക്ടർ മരിച്ചു

ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയുടെ കൊവിഡ് 19 വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ബ്രസീലിയൻ ഡോക്റ്റർ മരിച്ചു. ബ്രസീലിയൻ ദിനപത്രം ഗ്ലോബോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഡോക്റ്റർക്ക് നൽകിയത് പരീക്ഷണ വാക്സിനല്ല, പ്ലസിബോ ആണെന്നും പരീക്ഷണം തുടരുമെന്നും ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടിഷ് ഫാർമ കമ്പനി അസ്ട്ര സെനേകയും അറിയിച്ചു.
വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഒരു വൊളന്‍റിയർക്ക് അജ്ഞാത രോഗം ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്നു സെപ്റ്റംബറിൽ ഒരാഴ്ചയോളം പരീക്ഷണം നിർത്തിവച്ചിരുന്നു. രോഗത്തിനു വാക്സിനുമായി ബന്ധമില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പരീക്ഷണം പുനരാരംഭിച്ചത്.കൊവിഡ് 19 പ്രതിരോധത്തിനു മുന്നിൽ നിന്ന ഡോക്റ്ററാണ് ബ്രസീലിൽ മരിച്ചത്. ഇദ്ദേഹവും കൊവിഡ് ബാധിച്ചാണു മരിച്ചതെന്നും ബ്രസീലിയൻ പത്രം പറഞ്ഞു.
തുടർന്ന് ഇക്കാര്യത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തിയെന്നും വാക്സിന്‍റെ സുരക്ഷിതത്വത്തിൽ ആശങ്കയില്ലെന്നും ബ്രസീലിലെ ദേശീയ ആരോഗ്യ സുരക്ഷാ നിയന്ത്രണ സമിതി അൻവിസ അറിയിച്ചു.മരണമടഞ്ഞ ഡോക്റ്റർക്ക് പ്ലസിബോ ആണ് നൽകിയതെന്നും അധികൃതർ. വാക്സിൻ ഉൾപ്പെടെ മരുന്നുകളുടെ പരീക്ഷണ ഘട്ടത്തിൽ ഉപയോഗിക്കുന്ന മാർഗമാണ് പ്ലസിബോ. പരീക്ഷണത്തിനു തെരഞ്ഞെടുത്ത വൊളന്‍റിയർമാരിൽ കുറേ പേർക്ക് വാക്സിനും മറ്റുള്ളവർക്ക് ആരോഗ്യപരമായി പ്രത്യേകിച്ചു ഗുണമോ ദോഷമോ ഉണ്ടാകാത്ത ഏതെങ്കിലും കുത്തിവയ്പ്പോ (പ്ലസിബോ) നൽകും. എന്നാൽ, പരീക്ഷണത്തിനു വിധേയരായവർ തങ്ങൾക്ക് പ്ലസിബോ ആണ് നൽകിയിരിക്കുന്നതെന്ന് ഒരിക്കലും അറിയില്ല. പ്ലസിബോ കുത്തിവയ്പ്പിനു വിധേയരായവരിൽ ചിലപ്പോൾ നല്ല ഫലങ്ങളും ചിലപ്പോൾ മോശം ഫലങ്ങളും ഉണ്ടാകാം. മരുന്ന് കുത്തിവച്ചെന്നു വിശ്വസിക്കപ്പെടുന്നതോടെ മാനസിക നിലയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്ലസിബോ നൽകുന്നവരിലെ ശാരീരിക പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നത്. മാനസിക സമ്മർദം നേരിടുന്നവർക്ക് പ്ലസിബോ കുത്തിവയ്പ്പിലൂടെ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതും പതിവാണ്.