Connect with us

International

കോവിഡിനെ ഭയന്ന് കറൻസി നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകിയ കൊറിയക്കാരന് കിട്ടിയത് എട്ടിന്റെ പണി

Published

on

കൊറിയ : കൊറോണ വൈറസ് പകരാതിരിക്കാൻ കറൻസി നോട്ടുകൾ കഴുകി ദക്ഷിണ കൊറിയക്കാരൻ. കറൻസി നോട്ടുവഴിയുള്ള കോവിഡ് ബാധ തടയുന്നതിന് നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകിയും മൈക്രോവേവ് അവ്നിൽ വച്ച് അണുനശീകരണം നടത്താൻ ശ്രമിക്കുകയാണ് ഇവർ. സിയോളിനടുത്തുള്ള അൻസാൻ നഗരത്തിലാണ് ഇത്തരത്തിലുളള സംഭവം നടന്നത്.

50, 000 വോണിന്റെ കണക്കില്ലാത്ത നോട്ടുകളാണ് ഇയാൾ വാഷിംഗ് മെഷീനിലിട്ടത്. വാഷിംഗ് മെഷീനിൽനിന്ന് പുറത്തെടുത്തപ്പോൾ തന്നെ നോട്ടുകൾ പലതും കീറിപ്പോയി. ഇവ മാറ്റിക്കിട്ടുമോ എന്നറിയാൻ ഇയാൾ ബാങ്ക് ഒഫ് കൊറിയയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

എന്നാൽ, താൻ കോവിഡിനെ തുരത്തുന്നതിനായി നോട്ടുകൾ അലക്കിയതാണെന്ന് ഇദ്ദേഹം ആദ്യം സമ്മതിച്ചില്ല. കുടുംബാംഗത്തിന്റെ ശവസംസ്കാര വേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സഹായധനമാണ് ഇതെന്നാണ് അയാൾ ബാങ്കധികൃതരോട് പറഞ്ഞത്.

നിരന്തരമുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് സത്യാവസ്ഥ പറഞ്ഞത്. എത്ര നോട്ടുകളാണ് ഇയാൾ കഴുകാൻ ശ്രമിച്ചതെന്ന് കൃത്യമായി വ്യക്തമല്ല. ബാങ്കിന്റെ നിയമമനുസരിച്ച് ഉപയോഗശൂന്യമായ നോട്ടുകളുമായി എത്തുന്ന ഒരാൾക്ക് പരമാവധി തിരിച്ചു നൽകാവുന്ന തുക 23 ദശലക്ഷം വോൺ (19,320 ഡോളർ) ആണ്. അതായത് ഏകദേശം പതിനാലര ലക്ഷം രൂപ.

Continue Reading