Crime
പത്ത് ലക്ഷത്തിന് ഇത്രയേറെ അന്വേഷണങ്ങൾ നടക്കുമ്പോൾ പിണറായുടെ കുടുംബവുമായി ബന്ധപ്പെട്ടു വരുന്ന ആരോപണങ്ങൾക്ക് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചതായുള്ള ആരോപണത്തിനു പിന്നാലെയാണ് പ്രതികരണവുമായി സുധാകരൻ രംഗത്തെത്തിയത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”മോൻസൻ മാവുങ്കലിന്‍റെ അടുത്തുനിന്നു ഞാൻ 10 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ചു വിജിലൻസ് അന്വേഷണം നടത്തുകയാണ്. പത്ത് ലക്ഷത്തിന് ഇത്രയേറെ അന്വേഷണങ്ങൾ നടക്കുമ്പോൾ പിണറായുടെ കുടുംബവുമായി ബന്ധപ്പെട്ടു വരുന്ന ആരോപണങ്ങൾക്ക് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നതിൽ മുഖ്യമന്ത്രി മറുപടി പറയണം”, സുധാകരൻ ആവശ്യപ്പെട്ടു.
മറുപടി പറയിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. കേരളത്തിൽ വരാൻ പോകുന്ന തിരഞ്ഞടുപ്പിൽ ഇതിന്‍റെയെല്ലാം മറുപടി ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ അത് നിഴലിക്കുമെന്നും അദ്ദേഹം പറഞ്ഞു.