KERALA
കേരള സർക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കത്തെഴുതി കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കുട്ടനാട്ടിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. തകഴി സ്വദേശിയും കിസാൻ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹം കൃഷി ആവശ്യത്തിന് വായ്പയ്ക്കായി ഒരു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പി ആർ എസ് വായ്പ കുടിശ്ശിക ഉള്ളതിനാൽ ലോൺ കിട്ടിയില്ല. ഇതിൽ മനംനൊന്താണ് പ്രസാദ് ജീവനൊടുക്കിയത്.
കിസാൻ സംഘ് ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് തന്റെ പ്രശ്നങ്ങൾ പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. പൊലീസ് പ്രസാദിന്റെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കേരള സർക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് പറഞ്ഞുകൊണ്ടാണ് ഒരു പേജുള്ള കുറിപ്പ് ആരംഭിക്കുന്നത്.താൻ വിയർപ്പൊഴുക്കി വിളയിച്ച നെല്ലിന്റെ പണമാണ് പി ആർ എസ് വായ്പയായി നൽകിയത്. ഈ വായ്പ കുടിശ്ശിക സഹിതം അടയ്‌ക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് മാത്രമാണ്. സർക്കാർ അതിൽ വീഴ്ച വരുത്തിയതിനാലാണ് പുതിയ വായ്പ ബാങ്കുകൾ നൽകാത്തത്. ഇതിന്റെ മനോവിഷമം മൂലമാണ് താൻ ജീവനൊടുക്കുന്നത്. അതിനാൽത്തന്നെ തന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് എന്നാണ് ആത്മഹത്യ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്