Education
നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ട് നൽകുന്നതു സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു.

കൊച്ചി∙ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ട് നൽകുന്നതു സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയുടെ പിതാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കേരള മോട്ടർ വാഹന ചട്ടം പ്രകാരം സ്കൂൾ ബസുകൾക്ക് പെർമിറ്റ് നൽകുമ്പോൾ വിദ്യാർഥികളുടെ യാത്രയ്ക്കും മറ്റു വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂയെന്നാണു നിഷ്കർഷിച്ചിരിക്കുന്നത് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നവകേരള സദസ്സിൽ ജനങ്ങളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ നിർദേശം. വിദ്യാഭ്യാസ ഓഫിസർമാർ മുഖേന എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകർക്കാണു സർക്കുലർ അയച്ചത്.സംഘാടകസമിതികൾ ആവശ്യപ്പെടുന്ന പക്ഷം ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കി ബസുകൾ വിട്ടുനൽകണമെന്നായിരുന്നു നിർദേശം. വിവാദമായതോടെ, വിദ്യാർഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ വിട്ടുകൊടുക്കാം എന്നു സർക്കുലർ തിരുത്തിയിറക്കുകയായിരുന്നു
നവകേരള സദസ്സിനിടെ 6 പൊതു അവധി ദിനങ്ങൾ മാത്രമാണുള്ളത്. മറ്റു ദിവസങ്ങളെല്ലാം സ്കൂളുകൾക്കു പ്രവൃത്തിദിവസമാണ്. ഈ സാഹചര്യത്തിൽ സ്കൂൾ ബസുകൾ വിട്ടുകൊടുക്കേണ്ടിവരുന്നതു സ്കൂൾ പ്രവർത്തനം താളം തെറ്റിക്കുമെന്നും വിദ്യാർഥികളുടെ യാത്രയെ ബാധിക്കുമെന്നും ആക്ഷേപമുയർന്നു. ബസുകൾ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്‍യു പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകിയിരുന്നു. തുടർന്നാണ്, വിദ്യാർഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ എന്ന ഭേദഗതിയോടെ സർക്കുലർ വീണ്ടും ഇറക്കിയത്.