Connect with us

Crime

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Published

on

കൊല്ലം: ഓയൂരിൽനിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യൽ ഇന്ന് പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. എ.ഡി.ജി.പി., ഡി.ഐ.ജി. എന്നിവർ നിലവിൽ ക്യാമ്പിൽ തന്നെ തുടർന്നാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്.

വെള്ളിയാഴ്ച രാത്രി 9.30-ന് എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാൽ, ചോദ്യചെയ്യൽ നീണ്ടതോടെ വാർത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു. അതേസമയം, പദ്മകുമാറിന്റെ മൊഴികളിലെ വെെരുധ്യം പോലീസിനെ കുഴയ്ക്കുകയാണ്. ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികൾക്ക് പിന്നിലെന്ന സംശയവും ഉദ്യോഗസ്ഥർക്കുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്നാട് അതിർത്തിയിൽ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽനിന്നാണ് ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവർ പോലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ആറുവയസ്സുകാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പദ്മകുമാറിലെത്തിയത്. മകളുടെ നഴ്സിങ് പ്രവേശനത്തിനായി റെജിക്ക് അഞ്ചുലക്ഷം രൂപ നൽകിയിരുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പദ്മകുമാർ പോലീസിനോട് പറഞ്ഞതായാണ് വിവരം.

ബി.ടെക്. ബിരുദധാരിയായ ഇദ്ദേഹം നേരത്തേ കേബിൾ ടി.വി. ബിസിനസ് നടത്തിയിരുന്നു. ഇപ്പോൾ ബേക്കറിയും ഫാമും ഉണ്ട്. കുട്ടിയുടെ പിതാവ് റെജിയുമായി മറ്റ് എന്തെങ്കിലും സാമ്പത്തിക ഇടപാടോ വിരോധമോ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading