KERALA
പദ്മജ വേണുഗോപാൽ ഇന്ന് ബിജെപിയിൽ ചേരും.ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും
ന്യൂഡൽഹി : മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ഇന്ന് ബിജെപിയിൽ ചേരും. ഡൽഹിയിലെത്തിയ പദ്‍മജ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് വിവരം. ത കോൺഗ്രസ് നേതൃത്വം തന്നെ നിരന്തരമായി അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പദ്‍മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുൻപ് പദ്മജ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണു വിവരം. തുടർന്ന് ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരുമാനമുണ്ട്.
വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നൽകാത്തതും തന്നേക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണു പദ്മജയെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പദ്‍മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പദ്‍മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിർമിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.
Read Also: ഇടതിന്റെ അപ്രതീക്ഷിത സ്ഥാനാർഥിക്കിടയിലും കോൺഗ്രസിന്റെ പൊന്നാപുരം കോട്ട കാക്കുമോ?
പദ്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർതന്നെ രംഗത്തുവന്നിരുന്നു. ബിജെപിയിലേക്കു പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നു കേട്ടെന്നും എവിടെനിന്നാണ് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്.
നിലവിൽ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പദ്മജ. 2004ൽ മുകുന്ദപുരം ലോക്സഭാമണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ലോനപ്പൻ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരിൽനിന്ന് 2021ൽ നിയമസഭയിലേക്കു മത്സരിച്ചപ്പോഴും പദ്മജ പരാജയപ്പെട്ടു. വി.എസ്.സുനിൽ കുമാറായിരുന്നു അന്ന് എതിർസ്ഥാനാർഥി.
