Crime
സ്റ്റാലിൻ കടുപ്പിച്ചു.തമിഴ്നാടിനെതിരെ നടത്തിയ വിദ്വേഷ പരാമർശം പിൻവലിച്ച് കേന്ദ്രമന്ത്രി

.
ബംഗളൂരു: വിവാദം കനത്തതോടെ തമിഴ്നാടിനെതിരെ നടത്തിയ വിദ്വേഷ പരാമർശം പിൻവലിച്ച് കേന്ദ്രമന്ത്രിയും കർണാടകയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ ശോഭകരന്ദലജെ. പരാമർശം ചിലരെ വേദനിപ്പിച്ചുവെന്നും അതിനാൽ മാപ്പ് പറയുന്നുവെന്നും അവർ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. എന്നാൽ കേരളത്തിനെതിരെ നടത്തിയ പരാമർശം അവർ ഇതുവരെ പിൻവലിച്ചില്ല.
കേരളത്തിലെ ആളുകളെത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും തമിഴ്നാട്ടുകാർ ബോംബുണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുകയാണെന്നുമാണ് ശോഭ കരന്ദലജെ പറഞ്ഞത്. കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിൽ ’പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുകയാണെന്നും അവർ ആരോപിച്ചു.
ബംഗളൂരു നഗരത്തിലെ അൾസൂരി പള്ളിക്കുമുന്നിൽ നിസ്കാര സമയത്ത് പാട്ടുവച്ചതിന്റെ പേരിലുണ്ടായ സംഘർഷവുമായി ബന്ധപ്പെടുത്തിയാണ് ശോഭ കരന്ദലജെ വിദ്വേഷ പരാമർശമുന്നയിച്ചത്. പരാമർശങ്ങൾ വലിയ വിവാദമാവുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു. ശോഭയുടെ പരാമശത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തിയിരുന്നു.ജനത്തെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന് സ്റ്റാലിൻ പറഞ്ഞു.
പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും നീക്കം നടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാവ് പരാമർശം പിൻവലിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തത്.