KERALA
സിപിഎം കോട്ടകളില്‍ വിള്ളലുണ്ടാക്കിയ ശോഭ തകർത്തത് ആരിഫിന്റെ സ്വപ്നങ്ങള്‍

ആലപ്പുഴ: ലോകസഭാ തെരഞെടുപ്പില്‍ ഒരിക്കല്‍ കൂടി ബിജെപിയുടെ വോട്ട് റോക്കോര്‍ഡുകൾ ശോഭാ സുരേന്ദ്രന്‍ തകര്‍ത്തപ്പോള്‍ പൊലിഞ്ഞത് ഇടത് സ്ഥാനാര്‍ത്ഥി എ.എം ആരിഫിന്റെ സ്വപ്നങ്ങള്‍. സിപിഎം കോട്ടകളില്‍ വിള്ളലുണ്ടാക്കി ശോഭ സുരേന്ദ്രന്‍ മുന്നേറിയപ്പോള്‍ ബിജിപിക്ക് ലഭിച്ചത് മൂന്ന് ലക്ഷത്തിനടുത്ത് വോട്ടാണ്. രണ്ട് നിയസമഭാ മണ്ഡലങ്ങളില്‍ ശോഭ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് മണ്ഡലങ്ങളിൽ സിപിഎമ്മുമായുള്ള വിത്യാസം 200 താഴെ വോട്ടുകൾ മാത്രമാണ്.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച ആലപ്പഴയിലെ ത്രികോണ മല്‍സരത്തില്‍ കെ സി വേണുഗോപാല്‍ ജയിച്ചു കയറിത് 63,540 വോട്ടുകൾക്കാണ്. മൂന്നാം തവണ കെ.സി ആലപ്പുഴ നീന്തിക്കടക്കുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. ഏഴ് നിയമസഭാ മണ്‍ഡലങ്ങളിലും കെ .സി വേണുഗോപാല്‍ തന്നെയാണ് ഒന്നാമത് എത്തിയത്. കഴിഞ്ഞ തവണ എ.എം ആരിഫിന് ജയം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചേര്‍ത്തലയും കായംകുളവും ഉള്‍പ്പെടെയുള്ള ചെങ്കോട്ടകള്‍ തകര്‍ന്നടിഞ്ഞു. സിപിഎം വോട്ടുകൾ വലിയ തോതിൽ ചോര്‍ന്നു. ഇതിൽ ഏറെയും പോയത് ശോഭ സൂരേന്ദ്രന്റെ കൈയിലേക്കെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍.
ചേര്‍ത്തലയില്‍ കഴിഞ്ഞ തവണ ആരിഫ് 16000 ത്തില്‍ പരം വോട്ട് ലീഡ് നേടിയെങ്കില്‍ ഇത്തവണ വേണുഗോപാല്‍ ഇവിടെ 869 വോട്ടിന്റെ ലീഡ് നേടി. സിപിഎമ്മിന്റെ മറ്റൊരു ചെങ്കോട്ടയായ കായംകുളത്തും വേണുഗോപാലിന് രണ്ടായിരത്തിന്റെ ലീഡ് കിട്ടി. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് എ എം ആരിഫ് തന്നെ സമ്മതിക്കുന്നു. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഹരിപ്പാടും കായംകുളത്തും ശോഭ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തി.
കരുനാഗപ്പള്ളിയിലും അമ്പലപ്പുഴയിലും സിപിഎമ്മുമായുള്ള വിത്യാസം 200 വോട്ടിന് താഴെ മാത്രമാണ്. മറ്റൊരര്‍ഥത്തില്‍ എ എം ആരിഫിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയത് ശോഭയുടെ ഈ തേരോട്ടം തന്നെ. കോണ്‍ഗ്രസിന്റെ സ്വാധീനമേഖലയായ ഹരിപ്പാട്ടെ കരുവാറ്റ, കുമാരപുരം, ചെറുതന പഞ്ചായത്തുകളില് ശോഭ ലീഡ്‌ചെയ്തതും ശ്രദ്ധേയമാണ്. അതേസമയം ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയാണോ ഇതെന്ന സംശയവും ഇതുയര്‍ത്തുന്നുണ്ട്.