KERALA
പിണറായി സർക്കാരിനും നിയമസഭാ സ്പീക്കർക്കുമെതിരെ വൻ അഴിമതി ആരോപണങ്ങളുമായി ചെന്നിത്തല

കോഴിക്കോട്: പിണറായി സർക്കാരിനും നിയമസഭാ സ്പീക്കർക്കുമെതിരെ വൻ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നത്. സ്പീക്കറുടെ പക്ഷപാതിത്വവും നിയമസഭയിലെ ധൂർത്തും അഴിമതിയും ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച ലോക കേരള സഭയെ ധൂർത്തിന്റെയും അഴിമതിയുടെയും പര്യായമാക്കി മാറ്റി. ലോക കേരള സഭ ചേരുന്നതിനായി ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഹാളിന്റെ നവീകരണത്തിനായി 1.84 കോടി രൂപ നേരത്തെ ചെലവാക്കിയിരുന്നു. ഊരാളുങ്കൽ സർവീസ് സൊസൈറ്റിയെ ആണ് ആ പ്രവൃത്തി ഏൽപിച്ചത്.
2020ൽ ലോക കേരള സഭ ചേർന്നപ്പോൾ വീണ്ടും 16.65 കോടി രൂപ ചെലവഴിച്ച് നവീകരിക്കാൻ നടപടി സ്വീകരിച്ചു. ഇതും ഊരാളുങ്കൽ സൊസൈറ്റിക്കുതന്നെയാണ് ടെണ്ടർ ഇല്ലാതെ നൽകി. ഒന്നര ദിവസത്തെ ലോക കേരള സഭയ്ക്കു വേണ്ടിയായിരുന്നു ഇത്. ഇപ്പോൾ ഈ ഹാൾ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ 12 കോടി രൂപയുടെ ബിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിക്കഴിഞ്ഞു. കോവിഡിന്റെ സാമ്പത്തിക നിയന്ത്രണത്തിൽ പ്രത്യേക ഇളവ് നൽകിയായിരുന്നു ഇത്.
നിയമസഭയെ കടലാസ് രഹിതമാക്കുന്ന പദ്ധതിക്കായി 52.33 കോടി രൂപയുടെ പദ്ധതിയും ഏൽപിച്ചത് ഊരാളുങ്കൽ സൊസൈറ്റിയെയാണ്. 13.53 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസും നൽകി. ഈ നിയമസഭയ്ക്കുവേണ്ടി 52.31 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഇതിന്റെയൊന്നും പ്രയോജനം ആർക്കും ലഭിച്ചിട്ടില്ല. ഇതിൽ അഴിമതിയുണ്ട് എന്നത് വളരെ വ്യക്തമാണ്.
ഫെസ്റ്റിവൽ ഓഫ് ഡമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറു പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് കാരണം രണ്ടെണ്ണമേ നടത്തിയുള്ളൂ. ഇതിനു മാത്രം രണ്ടേകാൽ കോടി രൂപയാണ് ചെലവഴിച്ചത്. ഈ പരിപാടിക്ക് ഭക്ഷണ ചെലവുമാത്രം 68 ലക്ഷം രൂപ. യാത്രാ ചിലവ് 42 ലക്ഷം രൂപ. മറ്റു ചിലവുകൾ 1.21 കോടി രൂപ, പരസ്യം 31 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഈ പരിപാടിക്കായി അഞ്ചു പേർക്ക് കരാർ നിയമനം നൽകി. പരിപാടി അവസാനിച്ചിട്ട് രണ്ട് വർഷമായിട്ടും ഈ ജീവനക്കാർ ഇപ്പോഴും പ്രതിമാസം 30000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. 21.61 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ചെലവാക്കിയത്.
സഭാ ടി.വി യുടെ പേരിലും വൻ ധൂർത്ത് നടത്തിയിട്ടുണ്ട്. എല്ലാ ധൂർത്തും അഴിമതിയും സ്പീക്കറുടെ നേതൃത്വത്തിലാണ് നടന്നത്. സ്പീക്കർക്കെതിരെ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. രേഖകളുടെ പിൻബലത്തിൽ മാത്രമാണ് താൻ സംസാരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി