KERALA
റഡാറിൽ പതിഞ്ഞത് ലോറിയല്ലഅർജുന് വേണ്ടിയുള്ള തിരച്ചിലിൽ തുടരുന്നു

റഡാറിൽ പതിഞ്ഞത് ലോറിയല്ല
അർജുന് വേണ്ടിയുള്ള തിരച്ചിലിൽ തുടരുന്നു
ബെംഗളൂരു:∙ കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ റഡാറിൽ ലോറി കണ്ടെത്താനായില്ല. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്. ഒന്നര മണിക്കൂറായി റഡാർ ഉപയോഗിച്ച് പരിശോധന നടത്തുകയാണ്.
നേരത്തെ റഡാറിൽ ലോറി ഉള്ള ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എൻഐടി വൃത്തങ്ങൾ അറിയിച്ചു. വൻപാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. അതിനാൽ റഡാറിൽ സിഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ദൗത്യസംഘം പറഞ്ഞു.
ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചിൽ നടത്തുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഇന്ന് രാവിലെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലോറി കണ്ടെത്തിയാൽ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. റഡാർ ഉപയോഗിച്ച് കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന നടത്തുകയാണ്. പുഴയിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനമുണ്ട്. റഡാർ പരിശോധന ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ പുഴയിലും പരിശോധന നടത്തുമെന്നും ഉത്തര കന്നഡ എസ്‌പി നാരായണ വ്യക്തമാക്കി