KERALA
നെയ്യാറ്റിൻകരയിൽ മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കുടിയൊഴിപ്പിക്കുന്നതിനിടെ നടന്ന ആത്മഹത്യാശ്രമത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാവിയിൽ ഇത്തരത്തിലൊരു ദുരന്തമുണ്ടാകാതിരിക്കാൻ വേണ്ട കർശനനിർദേശവും നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
നിയമങ്ങൾ നടപ്പിലാക്കാനുള്ളതാണെന്നും എന്നാൽ സഹാനുഭൂതിയോടെ സാഹചര്യങ്ങളെ വിലയിരുത്തിയാവണം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളോട് മാന്യമായും മനുഷ്യത്വപരമായും സർക്കാരും അതിന്റെ പ്രതിനിധികളും ഇടപെടണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കോവിഡ് മൂലവും മറ്റു പല കാരണങ്ങളാലും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയെന്നും കുറച്ചു കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
