KERALA
സിപിഐ സ്ഥാനാർഥിയെ വഞ്ചിച്ച് നേടിയ നെടുമങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സ്ഥാനം സിപിഎം രാജിവയ്ക്കും
തിരുവനന്തപുരം: സിപിഐ സ്ഥാനാർഥിയെ നോക്കുകുത്തിയാക്കിനേടിയെടുത്ത നെടുമങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സ്ഥാനം സിപിഎം രാജിവയ്ക്കും. ഇതു സംബന്ധിച്ചു സിപിഎം ജില്ലാ നേതൃത്വം പാർട്ടി ഏരിയാ നേതൃത്വത്തിനു നിർദേശം നൽകി.
എൽഡിഎഫ് മുന്നണി ധാരണ അനുസരിച്ചു നഗരസഭയിൽ ചെയർപേഴ്സണ് സിപിഎമ്മിനും വൈസ് ചെയർമാൻ സിപിഐക്കും എന്നായിരുന്നു ധാരണ. തിങ്കളാഴ്ച രാവിലെ നടന്ന ചെയർപേഴ്സണ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ സി.എസ്. ശ്രീജ 27 വോട്ട് നേടി വിജയിച്ചു. സിപിഎമ്മിലെ 24 അംഗങ്ങളും സിപിഐയിലെ മൂന്നു പേരും വോട്ടു ചെയ്തു.
ഉച്ചക്കുശേഷം നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി എസ്. രവീന്ദ്രനെതിരെ സിപിഎം പി. ഹരികേശനെ മത്സരിപ്പിച്ചു. 24 വോട്ട് കിട്ടിയ ഹരികേശൻ വൈസ് ചെയർമാനായി. രവീന്ദ്രന് മൂന്നു വോട്ട് ലഭിച്ചു. സിപിഐയിലെ എസ്. രവീന്ദ്രൻ മത്സരിച്ചാൽ സ്വന്തം നിലക്ക് സ്ഥാനാർഥിയെ നിർത്തുമെന്നു സിപിഎം അറിയിച്ചിരുന്നു. എസ്. രവീന്ദ്രൻ സിപിഎം വിട്ട് സിപിഐയിൽ എത്തി മത്സരിച്ചു വിജയിച്ചതാണ്.സിപിഎം അപ്രതീക്ഷിതമായി പി.ഹരികേശൻ നായരെ മത്സരത്തിനിറക്കുകയതോടെയാണ് രവീന്ദ്രൻ തോറ്റത്. ഇതു വിവാദമായതോടെയാണ് ജില്ലാ നേതൃത്വം ഇടപെട്ടത്.
