Connect with us

KERALA

ചുങ്കത്തറയിലെ കൂറുമാറ്റത്തിന് പിന്നാലെ  സി.പി.എം ഏരിയാ സെക്രട്ടറിയു ഭീഷണി സന്ദേശം പുറത്ത്

Published

on

.

നിലമ്പൂ‍ർ: ചുങ്കത്തറയിലെ കൂറുമാറ്റത്തിനെതിരെ സി.പി.എം ഏരിയാ സെക്രട്ടറിയുടേത് എന്നവകാശപ്പെടുന്ന ഭീഷണി ഫോൺ സന്ദേശം പുറത്ത്. കൂറുമാറിയ പഞ്ചായത്ത് അം​ഗം നുസൈബയുടെ ഭർത്താവിനാണ് ഫോൺ കോൾ ലഭിച്ചത്. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രനാണ് ഭീഷണിപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. പി.വി.അൻവറിനൊപ്പം നിന്നാൽ ഭാവിയിൽ ​ഗുരുതര പ്രശ്നങ്ങൾ നേരിടേണ്ടി വരും, പാർട്ടിയെ കുത്തിയാണ് നീ പോവുന്നത്, അത് ഓർമവെച്ചോ എന്നാണ് കോളിലെ മുന്നറിയിപ്പ്.

ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത് കഴി‍ഞ്ഞദിവസമായിരുന്നു. എൽ.ഡി.എഫിന് വലിയ തിരിച്ചടിയാണ് ഇതിലൂടെ സംഭവിച്ചത്. സംഘർഷവും ഇതിനെത്തുടർന്ന് പ്രദേശത്തുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ ഏരിയാ സെക്രട്ടറിയുടേത് എന്ന് കരുതുന്ന ഭീഷണി കോളും പുറത്തുവന്നിരിക്കുന്നത്. പി.വി.അൻവറിനെ കണ്ടിട്ടാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കമെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സുധീറിന് ലഭിച്ച ഭീഷണിയിലുള്ളത്.

“അങ്ങനെയൊരു നിലപാട് നിങ്ങളെടുത്തിട്ടുണ്ടെങ്കിൽ നമ്മൾക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ അൻവറെ കണ്ടിട്ട് ഈ തീരുമാനമെടുത്തത് ഭാവിയിൽ ​ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. പാർട്ടിയെ കുത്തിയിട്ടാണ് നിങ്ങൾ പോകുന്നത്. അതോർമ്മവെയ്ക്കണം. ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല. പാർട്ടിയെ പുറത്തുനിന്ന് കുത്തിയിട്ടാണ് നിങ്ങൾ പോകുന്നത്.നിങ്ങൾ അൻവറിന്റെ പിന്നാലെയല്ലേ നടക്കുന്നത്? അങ്ങനെത്തന്നെ നടന്നോ. നമുക്ക് നോക്കാം. അൻവർ എന്താണ് എന്നത് എനിക്കറിയാം. സ്വന്തം കാര്യത്തിനുവേണ്ടിമാത്രം നിൽക്കുന്നയാളാണയാൾ. ഞങ്ങൾക്ക് ആറോ എട്ടോ മാസം ഭരണം പോകുമെന്നേയുള്ളൂ. കരുതിയിരുന്നോളൂ.” ഭീഷണി സന്ദേശത്തിലെ ഭാ​ഗങ്ങൾ ഇങ്ങനെ കടന്ന് പോകുന്നു.

സി.പി.എം അം​ഗമായിരുന്ന നുസൈബ യു.ഡി.എഫിന് ഒപ്പം നിന്ന് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. തുടർന്ന് എൽ.ഡി.എഫിന് ഭരണം നഷ്ടമാവുകയും ചെയ്തു. ഇതിന് ശേഷമാണ് തൃണമൂൽ കോൺ​ഗ്രസിന്റെ നിലമ്പൂർ മണ്ഡലം പ്രസിഡന്റുകൂടിയായ നുസൈബയുടെ ഭർത്താവിന് ഭീഷണി ഫോൺകോൾ വന്നത്

Continue Reading