KERALA
ശബരിമലയിൽ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവമാണ്: അനഭിമതമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്
.
തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവമാണെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാമെന്ന പ്രതീക്ഷയുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി ചുമതലപ്പെടുത്തിയ അന്വേഷണസംഘത്തിന്റെ പരിധിയിലാണ് ശബരിമലവിഷയമെന്നും അതിനാല്‍ അതുസംബന്ധിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടിട്ടുണ്ടെന്ന കാര്യം വാസ്തവമാണ്. വളരെ സങ്കടകരമായിട്ടുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനെപ്പറ്റിയൊന്നും ഇപ്പോള്‍ പ്രതികരിക്കാനില്ല. കോടതി നിയന്ത്രിക്കുന്ന ഒരന്വേഷണസംഘത്തിന്റെ മുമ്പിലുള്ള കാര്യമാണത്. അതിനെപ്പറ്റി എന്തെങ്കിലും പറയുന്നത് അവിവേകമായിരിക്കും. പക്ഷേ, ഈ വാര്‍ത്തകളൊക്കെത്തന്നെ വിശ്വാസികളുടെയും കേരളത്തിന്റെയും മനസ്സില്‍ സങ്കടമുണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ബോര്‍ഡിന്റെ നടപടികളിലെയും സമീപനങ്ങളിലെയും വൈകല്യങ്ങൾ പരിശോധിച്ച് അത് ആവർത്തിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണെന്ന് ഭക്തര്‍ക്ക് ഒരു വിശ്വാസമുണ്ട്. അത് തിരിച്ചുകൊണ്ടെത്തിക്കാന്‍ പ്രാപ്തമായ നടപടികളുണ്ടാകണം. ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വത്തും പൊന്നുമൊക്കെ ഭദ്രമാണെന്ന ഉറപ്പ് കൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്.
അനഭിമതമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ദേവസ്വം ബോര്‍ഡില്‍ സാധ്യമല്ലെന്ന് ഈ സ്ഥാപനത്തെ നയിക്കുന്ന ഭരണസമിതി തീരുമാനിക്കുകയും കര്‍ക്കശമായ നടപടികളെടുക്കുകയും ചെയ്യുന്നെങ്കില്‍ ഒരു കുഴപ്പവും നടക്കില്ല. അവിടെയുള്ള കുഴപ്പങ്ങളെ കുറിച്ച് കുറേയൊക്കെ അറിയാം. അതാണ് എനിക്ക് പ്രവര്‍ത്തിക്കാനുള്ള ഇന്ധനം. ചാടിക്കയറി എന്തെങ്കിലും ചെയ്യുമെന്നല്ല. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ പ്രൗഢമായിട്ടുള്ള സുതാര്യത ഉണ്ടാകുമെന്നുള്ള അഭിമാന മുഹൂര്‍ത്തം ഞാന്‍ സ്വപ്‌നം കാണുകയാണ്. അത് ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകുമെന്നും ജയകുമാർ പറഞ്ഞു.
