KERALA
പൂരം നടത്തിപ്പിനേക്കുറിച്ച് തീരുമാനിക്കാൻ നാളെ യോഗം, നാശനഷ്ടമുണ്ടായവർക്കും നഷ്ടപരിഹാരം നൽകും
തൃശ്ശൂർ: മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാഴാഴ്ച തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശ്ശൂർ കളക്ടറേറ്റിൽ യോഗം നടക്കും. ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ആ യോഗത്തിൽ പൂരവുമായി ബന്ധപ്പെട്ട തുടർനടപടികൾ എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളും. അതിനുശേഷം അക്കാര്യം വിശദീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ചില മതിലുകൾ പൊളിക്കുകയും കണ്ടം നികത്തുകയും മറ്റും ചെയ്തിട്ടുണ്ട്. രക്ഷാദൗത്യത്തിന്റെ ഭാഗമായി നാശനഷ്ടം ഉണ്ടായവർക്കും സ്‌ഫോടനത്തിന്റെ ഭാഗമായി നാശനഷ്ടം ഉണ്ടായവർക്കും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചതായും വാസവൻ കൂട്ടിച്ചേർത്തു.
മന്ത്രിസഭായോഗം ചർച്ചചെയ്ത പ്രധാനവിഷയം, മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സംരക്ഷിക്കാൻ സഹായിക്കുന്ന സാഹചര്യം സംജാതമാക്കുക എന്നതാണെന്നും വാസവൻ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സ ഉറപ്പാക്കാൻ സഹായിക്കുന്ന വിധത്തിൽ കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലെ വിദഗ്ധ സംഘത്തെ ഇന്നലെതന്നെ തൃശ്ശൂരിൽ എത്തിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ ചികിത്സയിൽ കഴിയുന്നവർക്കും അതിന് പുറത്തുകഴിയുന്നവർക്കും ഏറ്റവും നല്ല പരിചരണം ഉറപ്പുനൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തുകഴിഞ്ഞിട്ടുണ്ട്. തുടർന്നും അതിനാവശ്യമായ ക്രമീകരണങ്ങളുമായി മുന്നോട്ടുപോകും, അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസിയുവിൽ കഴിയുന്ന ആളുകളിൽ പലരെയും രക്ഷപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും മന്ത്രി പറഞ്ഞു. അതിനനുസരിച്ചുള്ള പ്ലാസ്റ്റിക് സർജന്മാർ, സർജന്മാർ, മറ്റ് ഡോക്ടർമാർ തുടങ്ങിയവരുടെ ടീമുകൾ എത്തിച്ചേർന്നിട്ടുണ്ട്. 14 പേരാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയത്. ഒരാൾ സ്വയം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ബാക്കിയുള്ള 13 പേരും മെഡിക്കൽ കോളേജിലാണുള്ളത്. രണ്ടുമൂന്നുപേർക്ക് ചെറിയ പരിക്കാണുള്ളത്. അവർ ഒഴികെയുള്ള പത്തുപേരെയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. അതിൽതന്നെ ചിലരെ ഐസിയുവിൽനിന്ന് വാർഡുകളിലേക്ക് മാറ്റി. പരിക്കേറ്റവരെ രക്ഷപ്പെടുത്താനാണ് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രദ്ധിക്കുന്നത്. തൊഴിൽശാലയിൽ സൂക്ഷിക്കേണ്ടിയിരുന്ന രേഖകകൾ കത്തിപ്പോയതിനാൽ അവിടെ എത്രപേരുണ്ടായിരുന്നെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. അഞ്ച് പോസ്റ്റ്‌മോർട്ടം ഇതിനകം നടന്നു. ഇതിൽ മൂന്ന് മൃതദേഹങ്ങൾ വിട്ടുകൊടുത്തു. രണ്ടെണ്ണം സൂക്ഷിച്ചിരിക്കുകയാണ്. ബാക്കിയുള്ള പോസ്റ്റ്‌മോർട്ടങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.
