KERALA
അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ . ഭരണഘടനാവിരുദ്ധമാണെന്നു എം വി ജയരാജൻ.
കൊച്ചി : അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ . ഭരണഘടനാവിരുദ്ധമാണെന്നു സിപിഎം നേതാവ് എം വി ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ജയരാജന്റെ അഭിപ്രായപ്രകടനം.
ദൈവം ഒന്നേയുള്ളൂ എന്ന കോടതിയുടെ നിഗമനം നൂറുശതമാനം ശരിയായതുകൊണ്ട് തന്നെ ഭരണഘടനയനുസരിച്ച് ദൈവനാമത്തിലോ ഈശ്വരനാമത്തിലോ അല്ലാഹുവിന്റെ നാമത്തിലോ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് നിയമപരം . അതിനുപകരം ഭാരതാംബയുടെയും, അയ്യപ്പന്റെയും, പുണ്യാളന്റെയും ഉമ്മൻചാണ്ടിയുടെയും, ബലിദാനികളുടെയും ഒക്കെ പേരിൽ സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ‘ഫാൻസ് അസോസിയേഷൻ’ പരിപാടി പോലെയാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിക്കഴിഞ്ഞു. അയ്യപ്പന്റെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധു’വാണെന്ന് കോടതി പറഞ്ഞ സ്ഥിതിക്ക്, അയ്യപ്പന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് പിടിച്ച വോട്ടുകളൊക്കെ റദ്ദാക്കേണ്ടതുമല്ലേ?’ഇതൊന്നും തങ്ങൾക്ക് തിരിച്ചടിയല്ല’ എന്നാണ് മേയറുടെ പക്ഷം! ജനങ്ങളെയും കോടതിയെയും ഒരേപോലെ വിഡ്ഡികളാക്കാൻ നോക്കുന്ന ഈ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്ന് പറയാതെ വയ്യ.
ഒരു വശത്ത് ദൈവത്തിന്റെ പേരിൽ നാടകം കളിക്കുന്ന ഇക്കൂട്ടർ മറുവശത്ത് നിയമവ്യവസ്ഥയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചുകൊണ്ട് കാപ്പ പ്രതിക്ക് സംരക്ഷണം നൽകുകയാണ്! ഒരു വശത്ത് കപടഭക്തി നടിക്കുക, മറുവശത്ത് ‘കാപ്പ’ കേസിൽ പ്രതിയായ സ്വന്തം കൗൺസിലറെ വെള്ളപൂശി സംരക്ഷിക്കുക! എല്ലാം തിരിച്ചറിയുന്ന ജനങ്ങളിൽ നിന്ന് ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ബിജെപി പൂർണ്ണമായും ഒറ്റപ്പെട്ടുകഴിഞ്ഞു. സംഘപരിവാർ ഒരിക്കലും നന്മയുടെ പ്രതീകമല്ല; ജനങ്ങളെ ഭിന്നിപ്പിക്കുന്ന, നിയമത്തെ വെല്ലുവിളിക്കുന്ന തിന്മയുടെ യഥാർത്ഥ അവതാരമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്! “ എന്നാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.
