KERALA
ഇ എം സി സി പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത് വിട്ട് ചെന്നിത്തല

തിരുവനന്തപുരം: ഇ എം സി സി അഴിമതിയിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ശക്തമായ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്‌തുതാപരമാണെന്ന് പറഞ്ഞ അദ്ദേഹം ഇ എം സി സി പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോകൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
‘ മേഴ്‌സിക്കുട്ടിയമ്മയ എനിക്കെതിരെ നടത്തിയ പരാമർശത്തിൽ വിഷമമില്ല. മേഴ്‌സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല, വി എസ് ഗ്രൂപ്പുകാരിയാണ്. എന്നാൽ പിണറായിക്കൊപ്പം അഞ്ച് വർഷം കൂടിയപ്പോൾ മേഴ്‌സിക്കുട്ടിയമ്മയുടെ സംസാരശൈലി മാറി എന്ന് ചെന്നിത്തല പരിഹസിച്ചു.വ്യവസായമന്ത്രി ഇ പി ജയരാജൻ പ്രതിപക്ഷ നേതാവ് എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്നാണ് പറയുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മന്ത്രിയുമായി സംസാരിച്ചുവെന്ന കാര്യം ഇ എം സി സി പ്രതിനിധികൾ സ്ഥിരീകരിക്കുന്നുണ്ട്. മേഴ്‌സിക്കുട്ടിയമ്മ ഉരുണ്ടുകളിക്കുകയാണ്. കമ്പനിയുടെ ഉടമസ്ഥൻ ഷിജു വർഗീസ് ചർച്ച നടത്തുന്ന ഫോട്ടോകളാണ് താൻ പുറത്തുവിട്ടത്. ആർക്ക് വേണമെങ്കിലും ഇതു പരിശോധിക്കും. അമേരിക്കയിൽ ചർച്ച നടത്തുന്ന ഫോട്ടോകളും വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി അടക്കമുളളവർ ഈ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്നും’ ചെന്നിത്തല പറഞ്ഞു.
മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത് അനുസരിച്ചാണ് ഇ എം സി സി പ്രതിനിധികൾ ഇവിടെയെത്തിയത്. വളരെ താത്പര്യത്തോടെയാണ് സർക്കാർ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. അയ്യായിരം കോടിയുടെ പദ്ധതി മന്ത്രിസഭാ യോഗത്തിൽ വച്ച് എത്രയും വേഗം അംഗീകാരം നേടണമെന്ന് കമ്പനി പ്രതിനിധികൾ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരെല്ലാം ഇന്നലെ പറഞ്ഞത് പച്ചക്കളളമാണ്. സംശയത്തിന്റെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.ശരവേഗതയിലാണ് ഇ എം സി സിക്ക് നാലേക്കർ ഭൂമി സർക്കാർ അനുവദിച്ചത്. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും ഒന്നുമറിയില്ലെന്ന് ഭാവിക്കുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഇടപാടാണിത്. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ സൈറ്റിൽ നിന്ന് എല്ലാം അപ്രത്യക്ഷമായി. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷം ഇതൊന്നും കണ്ടെത്താതെ ഇരുന്നെങ്കിൽ രണ്ടോ മൂന്നോ വർഷം കൊണ്ട് കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനി കൊളളയടിക്കുമായിരുന്നു. സർക്കാർ ഇനിയും കളളം പറഞ്ഞാൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ താൻ നിർബന്ധിതനാകും. കേരള ചരിത്രത്തിൽ ഒരു സർക്കാരിനും ചിന്തിക്കാൻ പോലും കഴിയാത്ത നടപടിയാണ് ഈ സർക്കാർ സ്വീകരിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.