KERALA
നയപ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: രണ്ടാം പിണറായിസർക്കാരിന്‍റെ നയപ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്.സുപ്രധാനമായ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ മേഖലകളിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊവിഡ് കാലഘട്ടത്തിൽ ഓൺലൈൻ- ഡിജിറ്റൽ ക്ലാസുകളാണ് നടക്കുന്നത്. അതനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് ബദൽ നയം നയപ്രഖ്യാപന വേളയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. കഴിഞ്ഞ വർഷങ്ങളെ പോലെ മഹാമാരിക്ക് ഒപ്പം മറ്റ് ദുരിതങ്ങളും കൂടി വന്നേക്കാം. അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഒരു പുതിയ ദുരന്തനിവാരണ പദ്ധതി അനിവാര്യമായിരുന്നു. അതും നയപ്രഖ്യാപന വേളയിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപനമുണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.കൊവിഡ് മൂന്നാം തരംഗത്തിന്‍റെ സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പുത്തൻ ആരോഗ്യനയം ഉണ്ടാകുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. കൊവിഡ് മരണ നിരക്ക് കുറയ്‌ക്കാൻ കഴിഞ്ഞെന്നാണ് സർക്കാരിന്‍റെ അവകാശവാദം. ഇതിൽ ധാരാളം പരാതികളുണ്ട്. കൊവിഡ് വന്ന ശേഷം (പോസ്റ്റ് കൊവിഡ് രോഗബാധിതരായി) മരണമടയുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. അത് ദൗർഭാഗ്യകരമാണ്. കൊവിഡ് മരണനിരക്ക് മനപൂർവ്വം കുറയ്ക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
