KERALA
മുല്ലപ്പെരിയാർ മരംമുറിയിൽ ഫയൽ ഇല്ലെന്ന സർക്കാർ വാദം പൊളിഞ്ഞു

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയിൽ ഫയൽ ഇല്ലെന്ന സർക്കാർ വാദം തെറ്റെന്ന് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പേതന്നെ ജലവിഭവ വകുപ്പ് അറിഞ്ഞിരുവെന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. മേയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയൽ ജലവിഭവ വകുപ്പിൽ എത്തിയിരുന്നുവെന്നാണ് സർക്കാരിന്റെ ഇ-ഫയൽ രേഖകളിൽ വ്യക്തമാകുന്നത്.നവംബർ ഒന്നിന് മരംമുറിക്ക് അനുമതി നൽകുന്ന യോഗം ചേർന്നിട്ടില്ലെന്നും അതിനാൽ ഇതിന് മിനുട്ട്സ് ഇല്ലെന്നുമുള്ള വാദമാണ് കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ ജലവിഭവ വകുപ്പിൽ നിന്ന് മരംമുറിക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ വളരെ നേരത്തെ തുടങ്ങിയിരുന്നാണ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്. മേയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയൽ ജലവിഭവ വകുപ്പിൽ എത്തിയിരിക്കുന്നു. വനംവകുപ്പിൽ നിന്നാണ് ഫയൽ എത്തുന്നത്. പിന്നീട് നിരവധി തവണ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ബേബി ഡാമിലെ 23 മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഫയൽ ജലവിഭവ വകുപ്പിലേക്കെത്തിയത്. ഇതുനുശേഷം ടികെ ജോസിന്റെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ ചേർന്നു. സെപ്റ്റംബർ 15ന് ടികെ ജോസും ചീഫ് വൈൽഡ്ലൈഫ് വാർഡന്റെയും നേതൃത്വത്തിലും യോഗം ചേർന്നു. ഒക്ടോബർ 17ന് അന്തർസംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട യോഗവും നടന്നു. ഈ യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് വകുപ്പുകൾ തമ്മിൽ ധാരണയിലെത്തി 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ബെന്നിച്ചൻ തോമസ് വനംമന്ത്രിക്ക് നൽകിയ വിശീദകരണത്തിലും ചൂണ്ടിക്കാട്ടിയിരുന്നു.