KERALA
മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷാ സന്നാഹം. കോട്ടയം നഗരത്തിനുള്ളിലെ പല റോഡുകളും ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ വന്‍ സുരക്ഷാ സന്നാഹം. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ സിപിഎമ്മിൻ്റെ പോഷകസംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിക്ക് വൻ സുരക്ഷ ഏർപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതിനോട് അനുബന്ധിച്ച് കോട്ടയം നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നഗരത്തിനുള്ളിലെ പല റോഡുകളും പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. വാഹനങ്ങൾ കെ.കെ.റോഡിൽ ജനറൽ ആശുപത്രിക്കു മുന്നിൽ തടഞ്ഞു. ഇതിനെത്തുടർന്ന് യാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കും പാസ് ഏര്‍പ്പെടുത്തിയിരുന്നു. ഒരു മണിക്കൂര്‍ മുമ്പ് പ്രവേശിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നത്. സാധാരണ നിലയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി എസ്പിജി സുരക്ഷ നല്‍കുന്ന വിവിഐപികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കാണ് ഇത്തരത്തില്‍ പാസ് നല്‍കി പ്രവേശനം നടത്തുന്നത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഇതേവരെ ഇത്തരമൊരു നിയന്ത്രണമോ നടപടികളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധ സമരങ്ങൾ ശക്തമായതോടെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചത്. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ടുവച്ചിരുന്നു.
