Crime
അമ്മ സിന്ധുവാണ് കഷായത്തിൽ തുരിശ് കലക്കാന്‍ സഹായിച്ചത്. തെളിവു നശിപ്പിക്കാന്‍ അമ്മാവൻ കൂട്ടുനിന്നു
തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് അമ്മയുടെയും അമ്മാവന്‍റേയും സഹായം ലഭിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരും തെളിവ് നശിപ്പിച്ചതിലടക്കം പങ്കുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ഇന്നലെ രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഷാരോൺ രാജ് കൊലപാതക കേസിൽ മൂന്ന് പ്രതികളായി.
കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവാണ് കഷായത്തിൽ തുരിശ് കലക്കാന്‍ സഹായിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിഷം നൽകിയതിനെക്കുറിച്ച് തനിക്കല്ലാതെ മറ്റാർക്കും അറിവില്ലെന്നായിരുന്നു ആദ്യം ഗ്രീഷ്മ മൊഴി നൽകിയിരുന്നത്. സംഭവ ശേഷം തെളിവു നശിപ്പിക്കാന്‍ അമ്മാവന്‍റെ സഹായവും ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരുടേയും മൊഴികളിലെ വൈരുധ്യം മുന്‍ നിർത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളും കൊലപാതകത്തിൽ പങ്കാളിയാണെന്ന് വ്യക്തമാക്കിയത്.
വീട്ടിൽ ആരുമില്ലാത്ത നേരത്ത് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ ഷാരോൺ വരുന്നതിന് തോട്ടുമുന്‍പായി ഇരുവരും പുറത്ത് പോവുകയായിരുന്നു. എന്നാൽ പുറത്തുപോയ ഇരുവരും അധികം ദൂരത്തേയ്ക്ക് പോയിരുന്നിലെന്ന് ഇരുവരുടേയും മൊബൈൽ ഫോൺ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിന്ന് മനസ്സിലായി. ഇതോടെയാണ് കൊലപാതകം ആസൂത്രിതമാണ് എന്ന് മനസ്സിലാക്കിയത്.
ഗ്രീഷ്മയുടെ അക്കാദമിക് മികവ് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എപ്ലസ്. ബിഎ ഇംഗ്ലിഷിനു ആറാം റാങ്ക് വരെ നേടിയ മിടുമിടുക്ക. പഠന വിഷയങ്ങളിൽ എന്ന പോലെ കലാരംഗത്തും വാരിക്കൂട്ടിയ പുരസ്കാരങ്ങളും ഒട്ടേറെ. യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ കോളജിനെ പ്രതിനിധികരിച്ച് മത്സരങ്ങളിൽ പുരസ്കാരം നേടിയിട്ടുണ്ട്. നൃത്ത രംഗത്ത് വലിയ ഭാവി ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.
അന്വേഷണം വഴിതെറ്റിക്കുന്നത് എങ്ങനെയെന്നും ചോദ്യങ്ങൾക്കുള്ള മറുപടിയെന്തായിരിക്കണമെന്നും ഗ്രീഷ്മ ഇന്‍റർനെറ്റിൽ അന്വേഷിച്ചിരുന്നതായിട്ടുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. പിടിക്കപ്പെട്ടാൽ പൊലീസിനോട് എന്ത് പറയണമെന്നതടക്കം ഗ്രീഷ്മ ബന്ധുകളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
