Crime
സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശ് എം.പിക്ക് ക്ലീന്‍ചിറ്റ്
എറണാകുളം: സോളാര്‍ പീഡനക്കേസില്‍ അടൂര്‍ പ്രകാശ് എം.പിക്ക് ക്ലീന്‍ചിറ്റ് നൽകി സി.ബി.ഐ പരാതിയില്‍ കഴമ്പില്ലെന്നാണ് സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു അടൂര്‍ പ്രകാശിനെതിരായ പരാതി. എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നാണ് സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്.
സി.ബി.ഐ. കേസിന്റെ അന്വേഷണം ഏറ്റെടുത്ത് 15 മാസം പൂര്‍ത്തിയാകുമ്പോഴാണ് പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.2012-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എന്നാല്‍ പരാതി നല്‍കിയത് 2018-ലാണ്. ആറ് വര്‍ഷത്തിനുശേഷമാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാതെവന്നതോടെ ഇടത് സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സി.ബി.ഐ. കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് അടൂര്‍ പ്രകാശിന്റെയും പരാതിക്കാരിയുടെയും കേസുമായി ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ച മറ്റുള്ളവരുടെയും വിശദമായ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പരാതി അടിസ്ഥാന രഹിതമാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
