KERALA
മദ്യക്കമ്പനികളുടെവിറ്റുവരവ് നികുതി ഒഴിവാക്കിനല്‍കുന്നതിന്റെ നഷ്ടംനികത്താന്‍ മദ്യവില കൂട്ടുന്നു വില്‍പന നികുതി 251 ശതമാനമാകും

തിരുവനന്തപുരം: മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിനല്‍കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്താൻ മദ്യനികുതി വീണ്ടും ഉയർത്താൻ സര്‍ക്കാര്‍ തീരുമാനം. വില്‍പനനികുതിയില്‍ നാല് ശതമാനം വര്‍ധന വരുത്തുന്നതോടെ 247 ശതമാനമായിരുന്ന പൊതുവില്‍പന നികുതി 251 ശതമാനമായി വര്‍ധിക്കും. ഇതിനായുള്ള പൊതുവില്‍പ്പനനികുതി ഭേദഗതിബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം നൽകി
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ബില്ലുകളില്‍ പൊതുവില്‍പ്പനനികുതി ഭേദഗതിബില്ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭയില്‍ ബില്‍ പാസാക്കി ഗവര്‍ണര്‍ ഒപ്പിടുന്നതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വിലവര്‍ധന പ്രാബല്യത്തിൽ വരും. വില്‍പ്പനനികുതി നാലുശതമാനം ഉയര്‍ത്തുന്നതിനൊപ്പം ബിവറേജസ് കോര്‍പ്പറേഷന്റെ കൈകാര്യച്ചെലവിനത്തിനുള്ള തുക ഒരുശതമാനം കൂട്ടാനും തീരുമാനമുണ്ട്.ഇതിനായി പ്രത്യേക ഉത്തരവിറക്കും.
ഏറെക്കാലമായി മദ്യനിര്‍മാണത്തിന് ചെലവ് കൂടുന്നത് ചൂണ്ടിക്കാട്ടി വില വര്‍ധിപ്പിക്കാന്‍ മദ്യക്കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ വഴങ്ങാതെ വന്നതോടെ ബിവറേജസ് കോര്‍പ്പറേഷന് മദ്യം വിതരണം ചെയ്യുന്നത് കമ്പനികള്‍ നിര്‍ത്തിയിരുന്നു. ഇത് മദ്യക്ഷാമത്തിലേക്കും വ്യാജമദ്യത്തിലേക്കും എത്തിക്കുമെന്ന ആശങ്ക കൊണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്.