NATIONAL
മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് തുറക്കും

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് പരിസമാപ്തി. മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നട തുറക്കും.
മണ്ഡല മഹോത്സകാലത്തെ പ്രധാന ആരാധനയായ മണ്ഡല പൂജ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരു മണിക്കുമിടയില്‍ നടന്നു. 41 ദിവസം നീണ്ട മണ്ഡല തീര്‍ത്ഥാടനത്തിനാണ് ഇന്ന് സമാപനമാവും. ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളില്‍ ശബരിമല ചവിട്ടി സന്നിധാനത്ത് എത്തിയത്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു പൊതുഅവധി ദിനങ്ങളിലും ലക്ഷത്തിലേറെ പേര്‍ ദര്‍ശനം നടത്തി. എന്നാല്‍ ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സന്നിധാനത്തേക്ക് പരമാവധി 90,000 പേരെ കടത്തി വിട്ടാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു.
തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തങ്കയങ്കിചാര്‍ത്തിയുള്ള പൂജ. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവായിരുന്നെങ്കിലും ഇന്നും ആയിരങ്ങളാണ് മണ്ഡല പൂജയ്ക്കായി എത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, എഡിജിപി എം.ആര്‍.അജിത് കുമാര്‍, ആലപ്പുഴ കലക്ടര്‍ കൃഷ്ണതേജ ഐഎഎസ് തുടങ്ങിയവര്‍ ഇന്ന് ശ്രീകോവിലിന് മുന്നില്‍ സന്നിഹിതരായി. വൈകീട്ട് ആറരയ്ക്കാണ് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന.
രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. മൂന്ന് ദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. എന്നാല്‍ ഡിസംബര്‍ 31 മുതല്‍ മാത്രമേ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. ജനുവരി 14 ന് ആണ് മകരവിളക്ക്.