NATIONAL
അരിക്കൊമ്പൻ ക്ഷീണിതൻ ഈ അവസ്ഥയിൽ വനത്തിൽ തുറന്നുവിടാനാകില്ലെന്നു തമിഴ്നാട് വനംവകുപ്പ്

കമ്പം: മയക്കുവെടി വച്ച ഒറ്റയാന്‍ അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ വിദഗ്ധ പരിശോധന നടത്തും. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയിൽ വനത്തിൽ തുറന്നുവിടാനാകില്ലെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു ആവശ്യമെങ്കിൽ കോതയാര്‍ ആന സംരക്ഷണകേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കുമെന്നാണ് വിവരം
ഒരു ദിവസത്തിലേറെയായി അരിക്കൊമ്പൻ അനിമൽ ആംബുലൻസിൽ തുടരുകയാണ്. കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനു തമിഴ്നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ് തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്– മുണ്ടൻതുറൈ കടുവസങ്കേതത്തിലെത്തിച്ചത്. കടുവസങ്കേതത്തിലെ മണിമുത്താർ വനത്തിൽ തുറന്നുവിടാനായിരുന്നു നീക്കം.
അരിക്കൊമ്പനെ കേരളത്തിന് കൈമാറണെന്ന കൊച്ചി സ്വദേശി റബേക്ക ജോസഫിന്റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് ആദ്യം കോടതി തടഞ്ഞിരുന്നു. കളക്കാട്–മുണ്ടൻതുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതോടെയാണ് ആനയെ തുറന്നുവിടാൻ കോടതി അനുവദിച്ചത്.