NATIONAL
ചെന്നൈയില്‍ കനത്ത മഴ: വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു നാളെ വരെ മഴ തുടരുമെന്നാണ് പ്രവചനം

ചെന്നൈ: ചെന്നൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
നാളെ വരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി. റോഡുകളില്‍ വെള്ളം കയറിയും മരം കടപുഴകിവീണും തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വീട്ടിലേക്കുള്ള വഴിയിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് കാലത്ത് ചെന്നൈയില്‍ ഇറങ്ങേണ്ട ആറ് രാജ്യാന്തര വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. രാജ്യാന്തര വിമാനങ്ങളടക്കം നിരവധി വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുകയാണ്. നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.