Connect with us

NATIONAL

മമതയെയും നിതീഷിനെയും അനുനയിപ്പിച്ച് രാഹുൽ ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ഇരുവരും പങ്കെടുക്കും

Published

on

ന്യൂഡൽഹി :തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഇന്‍ഡ്യ മുന്നണി യോഗത്തില്‍ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ മമത ബാനര്‍ജിയും നിതീഷ് കുമാറും അഖിലേഷ് യാദവും ഇന്‍ഡ്യാ മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അസൗകര്യം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഇരു നേതാക്കളും.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്നെകുറിച്ച് പല അഭ്യൂഹങ്ങളും ഉണ്ട്. അനാരോഗ്യം കാരണമാണ് ഇന്‍ഡ്യ മുന്നണി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്. ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. യോഗത്തില്‍ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പൊരുങ്ങള്‍ക്ക് അധികനാള്‍ ഇല്ലെന്നും സീറ്റ് പങ്കിടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കണമെന്നും നേതാക്കളോട് ആവശ്യപ്പെടും.’ നിതീഷ് കുമാര്‍ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനം മോശമല്ലെന്നും നിതീഷ് കുട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത് ചൂണ്ടികാട്ടി തിരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്നെന്നും നിതീഷ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് പിന്നാലെ ഇന്‍ഡ്യാ മുന്നണിയിലുണ്ടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തിയെന്ന് സൂചിപ്പിക്കുന്നതാണ് മമതാ ബാനര്‍ജിയുടെ പ്രതികരണം. രാഹുല്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചതായി മമത പറഞ്ഞു.

‘എനിക്ക് എന്റേതായ പരിപാടികള്‍ ഉണ്ട്. മറ്റ് മുഖ്യമന്ത്രിമാരുടെ കാര്യവും അങ്ങനെതന്നെയാണ്. ഏഴോ എട്ടോ ദിവസം മുന്നേ കാര്യങ്ങള്‍ അറിയിച്ചില്ലെങ്കില്‍ പങ്കെടുക്കുന്നത് ബുദ്ധിമുട്ടാവും. അവര്‍ എപ്പോള്‍ തീരുമാനിച്ചാലും യോഗത്തിനെത്തും.’ മമത കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച നടത്താനിരുന്ന മുന്‍നിര നേതാക്കളുടെ യോഗം മാറ്റിവെച്ച് പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ അത്താഴവിരുന്നിന് ഒത്തുകൂടിയതിന് പിന്നാലെയാണ് സ്വരം മയപ്പെടുത്തിയത്. 17 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു.

Continue Reading