Crime
കര്‍ണാടക സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഡി.കെ. ശിവകുമാര്‍.

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മൃഗങ്ങളെ ബലി നല്‍കുന്നതടക്കമുള്ള ശത്രുസംഹാര പൂജയാണ് കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടത്തിയത്. തന്നെയും മുഖ്യമന്ത്രിയെയും കര്‍ണാടക സര്‍ക്കാരിനെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.മാധ്യമങ്ങളോടാണ് ഡി.കെ.ശിവകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വെച്ചാണ് മന്ത്രവാദ ചടങ്ങുകള്‍ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചത് അവര്‍ ‘രാജകണ്ഡക’, ‘മരണ മോഹന സ്തംഭന’ യാഗങ്ങള്‍ നടത്തി. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയതെന്ന് ശിവകുമാര്‍ കൂട്ടിച്ചേർത്തു.
അഘോരികള്‍ നടത്തിയിരുന്ന യാഗങ്ങളാണ് നടന്നത്. ‘പഞ്ച ബലി’ (അഞ്ച് യാഗങ്ങള്‍) അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നതായും ഞങ്ങള്‍ക്ക് വിവരമുണ്ട്. 21 ആടുകള്‍, മൂന്ന് പോത്തുകള്‍, 21 കറുത്ത ചെമ്മരിയാടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി നല്‍കി. അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. നാം വിശ്വസിക്കുന്ന ശക്തികള്‍ നമ്മെ സംരക്ഷിക്കും. വീട്ടില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാറുണ്ടെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.