KERALA
മൂന്നല്ല മുപ്പത് തവണ നോട്ടീസ് നൽകിയാലും ഒരാൾക്ക് അസുഖമായിരുന്നാൽ ചികിത്സിക്കുകയല്ലാതെ വേറെ വഴിയുണ്ടോയെന്ന് കടകംപളളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വലിയ തോതിലുളള അസുഖങ്ങളുണ്ടെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. രവീന്ദ്രന് ഒട്ടും വയ്യാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ നിന്ന് മനപൂർവ്വം മാറി നിൽക്കേണ്ട കാര്യമില്ല. മൂന്നല്ല മുപ്പത് തവണ നോട്ടീസ് നൽകിയാലും ഒരാൾക്ക് അസുഖമായിരുന്നാൽ ചികിത്സിക്കുകയല്ലാതെ വേറെ വഴിയുണ്ടോയെന്നും കടകംപളളി ചോദിച്ചു.
ആരും ബോധപൂർവ്വം മാറി നിൽക്കില്ല, അതിന്റെ കാര്യം രവീന്ദ്രന് ഇല്ലെന്നും മന്ത്രി പറഞ്ഞു. രവീന്ദ്രൻ എല്ലാവർക്കും സത്യസന്ധനും വിശ്വസ്‌തനുമാണ്. ആ വിശ്വാസമുളളത് കൊണ്ടാണ് രവി കഴിഞ്ഞ മുപ്പത് വർഷക്കാലത്തോളമായി മുഖ്യമന്ത്രിക്ക് ഒപ്പമായാലും പ്രതിപക്ഷ നേതാവിന് ഒപ്പമായാലും പ്രവർത്തിക്കുന്നത്. രവിയെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താനുളള ശ്രമമാണ് രവിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് വഴി ഉദ്ദേശിക്കുന്നതെന്നും കടകംപ്പളളി കൂട്ടിച്ചേർത്തു.
എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രൻ ഇന്നലെ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൊവിഡാനന്തര ചികിത്സയെന്നാണ് വിശദീകരണം. നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്ന ദിവസം.ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്റെ തൊട്ടു മുമ്പ് രവീന്ദ്രൻ ആശുപത്രിയിൽ പ്രവേശിക്കുന്നത്. കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കളളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാണ് എൻഫോഴ്‌സ്‌മെന്റ് രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്.