Connect with us

Crime

സോളര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട സരിത എസ് നായര്‍ ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കോഴ വാങ്ങി

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഓരോ ദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നതിനിടെ പുതിയ തലവേദനയായി സരിതയും രംഗത്ത്. സോളര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട സരിത എസ് നായര്‍ ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കോഴ വാങ്ങി വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയ കേസില്‍ പ്രതിയായതാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്.

കേസില്‍ നിന്നും സരിതയെ രക്ഷിക്കാന്‍ പാടുപെടുകയാണു ഭരണകക്ഷിയിലെ ചില ഉന്നതര്‍. സരിത നടത്തിയ തട്ടിപ്പുകള്‍ പുറത്തുവന്നാല്‍ സര്‍ക്കാരിലെ പല പ്രമുഖരും വെട്ടിലാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. .

ബവ്‌റിജസ് കോര്‍പറേഷനിലും കെറ്റിഡിസിയിലും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണു പരാതിക്കാരുടെ മൊഴികളില്‍നിന്നു വ്യക്തമാകുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ സ്ഥാപനങ്ങള്‍ ഭരിക്കുന്നവര്‍ക്കു പങ്കാളിത്തം ഉണ്ടോയെന്നു കണ്ടെത്താനാകൂ. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ നടത്തിയതിനു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു സരിതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അതിനാല്‍ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വരും. ചോദ്യം ചെയ്യലില്‍ ജോലി തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സരിത വെളിപ്പെടുത്തിയാല്‍ സര്‍ക്കാരിലെ പലരും കുടുങ്ങുമെന്നാണു പറയപ്പെടുന്നത്.

2018 ഡിസംബറിലാണു തട്ടിപ്പ് ആരംഭിച്ചത്. രതീഷും ഷാജുവും പണം വാങ്ങിയെങ്കിലും ജോലി ലഭിക്കാത്തതിനാല്‍ യുവാക്കള്‍ പ്രശ്‌നമുണ്ടാക്കി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന മുഖവുരയോടെയാണു സരിത വിളിച്ചതെന്നു യുവാക്കള്‍ പറയുന്നു. ഉറപ്പായും ജോലി ലഭിക്കുമെന്നും അല്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നുമാണ് അവര്‍ ഉറപ്പുനല്‍കിയത്.

മാത്രമല്ല, തിരുനല്‍വേലി മഹേന്ദ്രഗിരിയിലെ ബാങ്കിലുള്ള സരിതയുടെ അക്കൗണ്ടിലേക്കും യുവാക്കള്‍ പണം അയച്ചിട്ടുണ്ട്. പിന്നാലെ വ്യാജ ഉത്തരവുകള്‍ വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ തെളിവുകളും സരിതയുടെ ശബ്ദരേഖയും പൊലീസിനു ലഭിച്ചു.

സ്വര്‍ണക്കടത്തു കേസും അനുബന്ധ വിവാദങ്ങളും സിപിഎമ്മിനെ മാത്രമാണ് ബാധിച്ചിരുന്നതെങ്കില്‍ സരിത കേസ് സിപിഐയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഐ നേതാവ് ടി രതീഷാണു ജോലി തട്ടിപ്പുകേസിലെ ഒന്നാംപ്രതി. സരിത രണ്ടാം പ്രതിയുമാണ്.

മുമ്പ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷാജു പാലിയോട് മൂന്നാം പ്രതിയാണ്. രതീഷും ഷാജുവും യുവാക്കളെ കണ്ടു ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയെങ്കില്‍ നിയമന ഉത്തരവുകള്‍ തയാറാക്കുന്നതിനും പണം തിരികെ ചോദിച്ചവരെ വിളിച്ചതും സരിതയെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.

തട്ടിപ്പിനു വിധേയരായ 20ലേറെപ്പേരില്‍ ഭൂരിഭാഗവും ഡിവൈഎഫ്‌ഐക്കാരാണ്. പ്രതികളെ സംരക്ഷിക്കുന്നതിനു പാര്‍ട്ടിക്കുള്ളിലും നേതാക്കള്‍ക്കു മറുപടി പറയേണ്ടിവരും. സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട കമ്മിഷനില്‍ മുന്‍ കെഎസ്യു നേതാവിനെ അംഗമായി അവരോധിച്ചതു സരിതയുടെ ശുപാര്‍ശ പ്രകാരമാണെന്ന വിവാദം സിപിഎമ്മില്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. സിപിഎമ്മിലെ മുതിര്‍ന്ന മന്ത്രിയുടെ വകുപ്പിനു കീഴിലുള്ളതാണു കമ്മിഷന്‍.

Continue Reading