Uncategorized
15–ാം കേരള നിയമസഭയുടെ 12–ാം സമ്മേളനം ആരംഭിച്ചു. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സഭ ആദരാഞ്ജലികൾ അർപ്പിച്ചു.

തിരുവനന്തപുരം :15–ാം കേരള നിയമസഭയുടെ 12–ാം സമ്മേളനം ആരംഭിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സഭ ആദരാഞ്ജലികൾ അർപ്പിച്ചു. ഉരുൾപൊട്ടലിൽ നാടിനെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച സ്പീക്കർ എ.എൻ.ഷംസീർ ഉറ്റവരെ നഷ്ടപ്പെട്ടവർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട പഠനങ്ങളും മുന്നോട്ട് പോകുന്നുണ്ടെന്നും സ്പീക്കർ അറിയിച്ചു. ദുരന്തമുഖത്തെ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച സ്പീക്കർ പുനരധിവാസത്തിന് വേണ്ട പ്രാധാന്യം മാധ്യമങ്ങൾ നൽകുന്നില്ലെന്നും വിമർശനം ഉയർത്തി.
‘സമാനതകളില്ലാത മഹാദുരന്തമാണ് വയനാട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘‘കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയാണ് ഉരുൾപൊട്ടലിന് കാരണമായത്. ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ദുരന്തത്തിൽ 231 ജീവനുകൾ നഷ്ടപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. 145 വീടുകൾ പൂർണമായും 170 എണ്ണം ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതാവുകയും 180 വീടുകൾ ഒഴുകിപോവുകയും ചെയ്തു. ചുരുങ്ങിയത് 1200 കോടിയുടെ നഷ്ടമാണ് മേപ്പാടിയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഇതേദിവസം തന്നെയാണ് കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടിലും ഉരുൾപൊട്ടലുണ്ടായത്. കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കു പ്രകാരം 48 മണിക്കൂറിൽ 307 മില്ലീലിറ്റർ മഴയാണ് വിലങ്ങാട് രേഖപ്പെടുത്തിയത്. അവിടെ ഒരു വിലപ്പെട്ട ജീവനും നഷ്ടമായി. വീടുകൾ, കടകൾ, ജീവനോപാധികൾ, വളർത്തുമൃഗങ്ങൾ എന്നിവയും നഷ്ടപ്പെട്ടു. അവയെല്ലാം ചേർന്ന് 217 രൂപയുടെ നഷ്ടമെങ്കിലുമുണ്ടായി. ദുരന്തത്തെ അതിജീവിച്ച് മേപ്പാടിയിൽ 394 കുടുംബങ്ങളും വിലങ്ങാടിൽ 30 കുടുംബങ്ങളും വാടകവീടുകളിലാണ് താമസിക്കുന്നത്. മേപ്പാടിയിലെ അതിജീവതകർക്കായി സുരക്ഷിതമായ ടൗൺഷിപ്പ് നിർമിക്കുന്നതിലുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്. വിലങ്ങാടിലും സമാനമായ പുരനധിവാസ പ്രവർത്തനങ്ങളും നടക്കുന്നു. രണ്ടിടങ്ങളിലും അതിജീവിതർക്കു വേണ്ട അടിയന്തര സഹായങ്ങൾ സർക്കാർ ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലുണ്ടാക്കിയ നോവ് ജീവിതാവസാനം വരെയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാകും വരെ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ സതീശൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു പോകേണ്ടതുണ്ടെന്നും പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം ഉണ്ടായില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി