Connect with us

Uncategorized

ഇരട്ടവോട്ടിന് ഡിവൈഎഫ്ഐ മാർച്ച് നടത്തേണ്ടത് സർക്കാരിന്റെ ഓഫീസിലേക്കെന്ന്  രാഹുൽ മാങ്കൂട്ടത്തിൽ

Published

on

പാലക്കാട്: ഇരട്ടവോട്ടിന് ഡിവൈഎഫ്ഐ മാർച്ച് നടത്തേണ്ടത് സർക്കാരിന്റെ ഓഫീസിലേക്കാണെന്ന് പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പിൽ മതേതര മുന്നണിക്ക് മികച്ച വിജയം ലഭിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

അടുത്തിടെയുണ്ടായ വിവാദങ്ങളൊക്കെ തിരഞ്ഞെടുപ്പിനെ പോസി​റ്റീവായി ബാധിക്കും. ട്രോളി ബാഗ് വിവാദമായിരുന്നു എനിക്കെതിരെ ഗുരുതരമായി വന്നത്. ആ സംഭവം കഴിഞ്ഞിട്ട് ഇന്ന് പത്ത് ദിവസമായി. അതിൽ എഫ്‌ഐആർ പോലും എടുക്കാൻ സാധിച്ചിട്ടില്ല. ജനങ്ങളെ വെല്ലുവിളിക്കില്ല. ആധികാരിക ജയം ഇത്തവണ യുഡിഎഫിന് ലഭിക്കും.ഇരട്ടവോട്ടിന് ഡിവൈഎഫ്‌ഐ മാർച്ച് നടത്തേണ്ടത് സർക്കാരിന്റെ ഓഫീസിലേക്കാണ്. ഞങ്ങൾ രണ്ടുതവണ ഇതുമായി ബന്ധപ്പെട്ട് മാർച്ച് നടത്തിയിട്ടുണ്ട്’-രാഹുൽ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് കൊട്ടിക്കലാശത്തോടെ അവസാനിക്കും. മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി സരിന്റെ റോഡ്ഷോ വൈകുന്നേരം നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജംഗ്ഷനിൽ നിന്നുമാണ് തുടങ്ങുക.

പാലക്കാട്ടെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് ഇടത് മുന്നണി ഇന്ന് രാവിലെ പത്ത് മണിക്ക് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. 2700 ഇരട്ട വോട്ടുകൾ പാലക്കാട് ഉണ്ടെന്നും അവ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസൻ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം നടക്കുക.

Continue Reading