KERALA
മയക്കുമരുന്ന് നിശാപാർട്ടി നടത്തിയ സംഭവത്തിൽ ഷാജി കുറ്റിക്കാട്ടിനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് സിപിഐ

വാഗമണ്‍: വാഗമണ്ണിൽ മയക്കുമരുന്ന് നിശാപാർട്ടി നടത്തിയ സംഭവത്തിൽ റിസോർട്ട് ഉടമയായ ഷാജി കുറ്റിക്കാട്ടിനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് സിപിഐ. പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ. ശിവരാമനാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും ശിവരാമൻ പറഞ്ഞു. അതേസമയം, തനിക്ക് നിശാപാർട്ടിയുമായി ബന്ധമില്ലെന്നാണ് ഷാജി പറയുന്നത്. ഏലപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്ന ഷാജി സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറിയാണ്.
വാഗമണ്ണിലെ വട്ടപതാലിൽ പ്രധാന റോഡിൽ നിന്ന് ഏറെ ഉള്ളിലേക്ക് കയറി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഇൻ റിസോർട്ടിലാണ് റെയ്ഡ് നടന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴി വിവരങ്ങൾ കൈമാറിയാണ് ഇത്തരം ഒരു പാർട്ടി വാഗമണ്ണിൽ സംഘടിപ്പിച്ചത്.
ഞായാറാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്നു ശേഖരവും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ 60 പേർ പിടിയിലായെന്നാണ് വിവരം. അറസ്റ്റിലായവരിൽ 25 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.
എൽഎസ്ഡിയും ഹെറോയിനും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തേത്തുടർന്നായിരുന്നു റെയ്ഡ്.