NATIONAL
ജാർഖണ്ഡിൽ എക്സിറ്റ്‌പോൾ ഫലങ്ങൾ കാറ്റിൽപ്പറത്തി ഇന്ത്യ സഖ്യം

ന്യൂഡൽഹി: :ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ എക്സിറ്റ്‌പോൾ ഫലങ്ങൾ കാറ്റിൽപ്പറത്തി ഇന്ത്യ സഖ്യം. ആദ്യ ഘട്ടത്തിൽ എക്സിറ്റ്‌പോൾ ഫലങ്ങൾക്ക് സമാനമായി എൻഡിഎ മുന്നണി ലീഡ് ഉയർത്തിയെങ്കിൽ ഇപ്പോൾ ഇന്ത്യ സഖ്യം മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും ഒടുവിലത്തെ ലീഡ് നില പുറത്തുവരുമ്പോൾ ഇന്ത്യ സഖ്യം 47 സീറ്റുകളിലും എൻഡിഎ 32 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. ഇന്ത്യ സംഖ്യത്തിൽ ജെഎംഎം 30 സീറ്റുകളിലും കോൺഗ്രസ് 15 സീറ്റിലും ആർജെഡി 5 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
മറുവശത്ത് എൻഡിഎ മുന്നണിയിൽ ബിജെപി 23 സീറ്റിലും എജെഎസ്‌യുപി രണ്ട് സീറ്റിലും ജെഡിയു ഒരു സീറ്റിലും ലീഡ് ചെയ്യുകയാണ്. ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായതോടെ ബിജെപിയുടെ മുനിയ ദേവിക്കെതിരെ 3,910 വോട്ടുകൾക്ക് പിന്നിലാണ്. ഗാണ്ഡേ മണ്ഡലത്തിലാണ് കൽപന മത്സരിക്കുന്നത്. ജെഎംഎം എംഎൽഎ സർഫറാസ് അഹമ്മദിന്റെ രാജിയെത്തുടർന്ന് ഒഴിവുവന്ന ഈ സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കൽപ്പന വിജയിച്ചിരുന്നു. ബിജെപിയുടെ ദിലീപ് കുമാർ വർമ്മയെ 27,149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെടുത്തിയത്.അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ജാർഖണ്ഡിൽ എൻഡിഎ സഖ്യം അധികാരത്തിൽ എത്തുമെന്നാണ് പ്രവചിച്ചത്. ജാർഖണ്ഡിൽ ബിജെപിയും സഖ്യകക്ഷികളും ജയിക്കുമെന്ന് നാല് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. രണ്ട് ഏജൻസികൾ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സഖ്യത്തിന് അനുകൂലമായിരുന്നു. കടുത്ത പോരാട്ടമായതിനാൽ സീറ്റുകളുടെ അന്തരം കുറയുമെന്നും തൂക്ക് സഭയ്ക്ക് സാദ്ധ്യതയുണ്ടെന്ന പ്രവചനവും പുറത്തുവന്നിരുന്നു.