Connect with us

Crime

അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് എൻ പ്രശാന്ത്

Published

on

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്‌പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എൻ പ്രശാന്ത് . ചീഫ് സെക്രട്ടറി ഏഴ് കാര്യങ്ങൾക്ക് വിശദീകരണം നൽകണമെന്നാണ് പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. താൻ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്ക് മറുപടി തന്നാലേ ചാർജ് മെമ്മോയ്ക്ക് മറുപടി നൽകൂവെന്നാണ് പ്രശാന്ത് നിലപാടെടുത്തിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പോസ്​റ്റുകൾക്കെതിരെ ജയതിലകും ഗോപലകൃഷ്ണനും ആർക്കും പരാതി നൽകിയിട്ടില്ല. പിന്നെ സർക്കാർ സ്വന്തം നിലയിൽ മെമ്മോ നൽകുന്നതിൽ എന്താണ് യുക്തി, സസ്‌പെന്റ് ചെയ്യുന്നതിന് മുമ്പോ ചാർജ് മെമ്മോ നൽകുന്നതിന് മുമ്പോ എന്ത് കൊണ്ട് തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ല, ചാർജ് മെമ്മോക്കൊപ്പം വച്ച തന്റെ ഫേസ്ബുക്ക് പോസ്​റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ആരാണ് ശേഖരിച്ചത്, ഏത് സർക്കാർ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്നാണിത് ശേഖരിച്ചത് , ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്‌?. തനിക്ക് കൈമാറിയ സ്ക്രീൻ ഷോട്ടിൽ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അതിനാൽ സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ചാർജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം. ഇതിന് ചീഫ് സെക്രട്ടറി മറുപടി നൽകണം.സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കിൽ ഇതെങ്ങനെ സർക്കാരിന്റെ ഫയലിൽ കടന്നു കൂടി? ഐടി നിയമപ്രകാരം സർട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജി​റ്റൽ സ്ക്രീൻ ഷോട്ടുകൾ ശേഖരിച്ചത് തുടങ്ങിയ ചോദ്യങ്ങൾക്ക് വിശദീകരണം നൽകണമെന്നാണ് പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. തുടർന്ന് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ചാർജ് മെമ്മോയും നൽകി. ഇതിനുപിന്നാലെ മെമ്മോയ്ക്ക് മറുപടി പറയുന്നതിനുപകരം മേലധികാരിക്കെതിരെ വിശദീകരണം ചോദിച്ചിരിക്കുന്നത്.

പ്രശാന്തിന്റെ അസാധാരണമായ നടപടിയിൽ സർക്കാരിന് കടുത്ത അമർഷമുണ്ട്. ഐഎഎസ് തലപ്പത്തെ പോര് സർക്കാരിന് കടുത്ത മാനക്കേട് ഉണ്ടാക്കിയിരിക്കുന്നതിനിടെയാണ് പ്രശാന്തിന്റെ വിശദീകരണം ചോദിക്കൽ. ഇതോടെ കടുത്ത നടപടികളിലേക്ക് സർക്കാർ കടന്നേക്കുമെന്നാണ് വിവരം

Continue Reading