Crime
പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി വെറുതേവിട്ട പ്രതികള്‍ക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം:

ന്യൂഡല്‍ഹി: സി.പി.എം. നേതാവ് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി വെറുതേവിട്ട പ്രതികള്‍ക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. പ്രതികളെ വെറുതേവിട്ടതിന് എതിരെ പി. ജയരാജന്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസില്‍ മാര്‍ച്ച് മൂന്നാം തീയതി വിശദമായ വാദം കേള്‍ക്കാന്‍ ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് തീരുമാനിച്ചു.
പി. ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ആറു പ്രതികളില്‍ ഒരാളൊഴികെ മറ്റുള്ളവരെ ഹൈക്കോടതി വെറുതേവിട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായ ചിരുകണ്ടോത്ത് പ്രശാന്തിന്റെ ശിക്ഷ ഹൈക്കോടതി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരും പി. ജയരാജനും സുപ്രീം കോടതിയെ സമീപിച്ചത്
സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീം കോടതി നേരത്തെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 390-ാം വകുപ്പ് പ്രകാരം പ്രതികള്‍ക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തുവും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും ആവശ്യപ്പെട്ടു. അപ്പീലില്‍ ലഭിച്ച നോട്ടീസിന് ഇതുവരെ പ്രതികള്‍ മറുപടി നല്‍കിയിട്ടില്ലെന്നും ഇത് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ആണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
1999 ഓഗസ്റ്റ് 25-ന് തിരുവോണനാളിലാണ് പി. ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ഒന്‍പത് പേരായിരുന്നു കേസിലെ പ്രതികള്‍. ഇവരില്‍ ആറുപേരെ 2007-ല്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചു. മൂന്നുപ്രതികളെ വെറുതേവിട്ടു. എന്നാല്‍, ഹൈക്കോടതി രണ്ടാംപ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസിലെ പ്രതികളായ കുന്നിയില്‍ ഷനൂബ്, തൈക്കണ്ടി മോഹനന്‍, പാറ ശശി, ജയപ്രകാശന്‍, കണിച്ചേരി അജി, എളന്തോട്ടത്തില്‍ മനോജ്, കൊയ്യോന്‍ മനു എന്നിവരെയാണ് ഹൈക്കോടതി വെറുതേവിട്ടത്. എളന്തോട്ടത്തിൽ മനുവിനെ പിന്നീട് സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
പി. ജയരാജനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി ദിനേശ്, അഭിഭാഷകന്‍ പി.എസ്. സുധീര്‍ എന്നിവരാണ് ഹാജരായത്. പ്രതികള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകരായ സിദ്ധാര്‍ഥ് ലൂതറ, എ. സിറാജ്ജുദ്ദീൻ എന്നിവരാണ് ഹാജരായത്.