Crime
പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍സുഹൃത്തും മദ്യം നൽകിഎറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.

കൊച്ചി: എറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍സുഹൃത്തായ ധനേഷും ചേര്‍ന്ന് മദ്യം നല്‍കി. പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ഇതോടെ അമ്മയ്‌ക്കെതിരേ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു.
ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായ വിവരവും പുറത്തുവന്നു. കൂട്ടുകാരിയെ കൂട്ടിക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂട്ടുകാരിക്ക് പെണ്‍കുട്ടി അയച്ച കത്ത് ക്ലാസ് ടീച്ചര്‍ കണ്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്. പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം ക്ലാസ് ടീച്ചറോട് തുറന്നുപറയുകയും ചെയ്തു.
രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടികളെ ധനേഷ് പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛന്‍ ചികിത്സയിലായിരിക്കുന്ന സമയത്താണ് ധനേഷുമായി അമ്മ അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷിൻ്റെ ടാക്സിയിലാണ്. ഈ ഘട്ടത്തില്‍ ധനേഷുമായി പെണ്‍കുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛന്‍ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവര്‍ക്കൊപ്പം താമസമാക്കി. കുറുപ്പംപടിയില്‍ ഒരു വാടകവീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്ക് എത്താറുണ്ടായിരുന്നുവെന്നാണ് വിവരം.
സോഷ്യല്‍മീഡിയയില്‍ കണ്ട പെണ്‍കുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവെച്ചു. മൂത്ത പെണ്‍കുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രണ്ടാനച്ഛന്‍ എന്ന നിലയിലായിരുന്നു പെണ്‍കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്.
ധനേഷിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് സ്‌കൂളിലെ അധ്യാപിക കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ധനേഷ് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത വിവരങ്ങള്‍ പുറത്തുവരുന്നത്.