Education
പി.എം- ശ്രീ നടപ്പാക്കാത്തതിന്‍റെപേരിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കുന്നതിനായി തമിഴ്നാട് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ദേശിയ വിദ്യാഭ്യാസ നയവും പി.എം- ശ്രീ പദ്ധതിയും നടപ്പാക്കാത്തതിന്‍റെപേരിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കുന്നതിനായി തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു. 2291.30 കോടി രൂപ അടിയന്തരമായി കൈമാറാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ തമിഴ്നാട് സ്യൂട്ട് ഹർജി ഫയൽചെയ്തു.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പി.എം-ശ്രീ പദ്ധതി നടപ്പാക്കാത്തത്. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിർപ്പ് കാരണമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാത്തത്. ഇതേത്തുടർന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങൾക്ക് അർഹതപെട്ട പണം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.
2024-25 സാമ്പത്തിക വർഷത്തിൽ സമഗ്ര ശിക്ഷാ നയം പ്രകാരം തങ്ങൾക്ക് 2151. 59 കോടി ലഭിക്കേണ്ടതാണെന്നാണ് തമിഴ് നാട് സർക്കാരിന്റെ വാദം. ഇതിൽ ആറ് ശതമാനം പലിശ കണക്കാക്കിയാൽ 139.70 കോടി വരും. അങ്ങനെ ആകെ 2291.30 കോടി രൂപ തങ്ങൾക്ക് ലഭിക്കണമെന്നാണ് തമിഴ് നാട് സർക്കാരിന്റെ നിലപാട്. ഫണ്ട് തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്രത്തിന്റെ നിലപാട് കോപ്പറേറ്റിവ് ഫെഡറലിസത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ തമിഴ് നാട് സർക്കാർ ആരോപിച്ചിട്ടുണ്ട്.
