Uncategorized
കൂരിയാട് നിർമാണത്തിലിരുന്ന ദേശീയപാത 66 വീണ്ടും തകർന്നു.

തിരൂരങ്ങാടി: മലപ്പുറം കൂരിയാട് നിർമാണത്തിലിരുന്ന ദേശീയപാത 66 വീണ്ടും തകർന്നു. ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. നേരത്തെ വലിയ രീതിയിൽ തകർന്ന ഭാഗത്തിന് ഏതാനും മീറ്ററുകൾക്ക് സമീപമാണ് പുതിയ ഭിത്തി പൊളിഞ്ഞത്
ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടർന്ന് നേരത്തെ പൂർണമായും ഗതാഗതം നിർത്തിവച്ചിരുന്നു. പ്രധാന പാതയുടെ പാർശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകർന്ന് വീണത്. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സർവീസ് റോഡിന് വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. മഴ ശക്തമായാൽ വെള്ളം നിറഞ്ഞുകവിയുന്ന കൂരിയാട്ടെ വയലിലൂടെയാണ് തകർന്ന ആറുവരിപ്പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് ഇപ്പോൾ വീണ്ടും സംരക്ഷണഭിത്തി തകരുന്ന സാഹചര്യമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലത്ത് നിറയെ വെള്ളം നിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമിച്ചത് വലിയ പിഴവാണെന്ന് നിർമാണ സമയത്തുതന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്.
നേരത്ത കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ കടുത്ത നടപടി കേന്ദ്രം സ്വീകരിച്ചിരുന്നു. കരാറുകാരായ കെഎൻആർ കൺസ്‌ട്രക്ഷൻസിനെ കേന്ദ്രം ഡീബാർ ചെയ്തിരുന്നു. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ച ഹെെവേ എൻജിനീയറിംഗ് കൺസൾട്ടന്റ് (എച്ച് ഇ സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജർ എം അമർനാഥ് റെഡ്ഡിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഈ മാസം 19നാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്.