Connect with us

NATIONAL

ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീം കോടതി:ആധാര്‍ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

on

ന്യൂഡല്‍ഹി: ബിഹാറില്‍ തിരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി നിൽക്കെ വോട്ടര്‍ പട്ടികയില്‍ പുനരവലോകനം നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടര്‍പട്ടികയില്‍ പ്രത്യേക സമഗ്ര പുതുക്കല്‍ നടത്തുന്നതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. വോട്ടര്‍പട്ടികയില്‍ നടത്തുന്ന പരിശോധനയുടെ നിയമപ്രാബല്യം അംഗീകരിക്കുന്നു. നിങ്ങളുടെ ഇടപെടലല്ല പ്രശ്‌നം, എന്നാല്‍ അത് നടത്തുന്ന സമയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരെ എത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാനുസൃതമാണെന്ന് സുപ്രീം കോടതി പറഞ്ഞു. പൗരന്മാരല്ലാത്തവര്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടാകാന്‍ പാടില്ല. പക്ഷെ, തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴെ ആ തീയതി നിങ്ങള്‍ക്ക് നിശ്ചയിക്കാനായുള്ളോയെന്നും കോടതി ചോദിച്ചു.

വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അക്കാര്യം കോടതിയെ അറിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കോടതിയുടെ അനുമതിയോടെ മാത്രമേ അടുത്ത നടപടിയിലേക്ക് കടക്കൂവെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തോതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് കമ്മീഷന്‍ ഉത്തരവിട്ടത്.

ഈ നടപടിക്രമം പൂര്‍ണ്ണമായും ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശങ്കരനാരായണന്‍ കോടതിയില്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെയല്ല, മറിച്ച് അത് നടത്തുന്ന രീതിയെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിലോ ചട്ടങ്ങളിലോ ഇല്ലാത്ത തീവ്രപരിഷ്‌കരണമാണ് കമ്മീഷന്‍ നടത്തുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ആര്‍ജെഡി, യോഗേന്ദ്ര യാദവ്, സന്നദ്ധ സംഘടനകള്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇത് ചരിത്രത്തിലെ തന്നെ ആദ്യത്തെ നടപടിയാണെന്നും വിവേചനപരമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. മാത്രമല്ല, ആധാറിനെ തിരച്ചറിയല്‍ രേഖയില്‍നിന്ന് ഒഴിവാക്കിയതിനെയും ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍, ആധാര്‍ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.

Continue Reading