KERALA
അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങൾ :ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും
തിരുവനന്തപുരം: 2011 ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ വി.എസ്. അച്യുതാനന്ദൻ 14 വർഷത്തിന് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് മുറ്റത്തേക്കെത്തുന്നത് അവസാന യാത്ര പറയുന്നതിനായാണ്. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ സംസ്കരിക്കും.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിൻ്റെ അന്ത്യം.വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സർക്കാർ 22 മുതൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ചൊവ്വാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചു. എല്ലാസർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
