Crime
ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന്
കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന്. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ ചാടിക്കടക്കുകയായിരുന്നു. അതേസമയം, വ്യാഴാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് സെല്ല് അടച്ചപ്പോള്‍ ഗോവിന്ദചാമി അകത്ത് കയറിയില്ലെന്നും ആദ്യഘട്ടത്തില്‍ പോലീസ് സംശയം ഉന്നയിച്ചിരുന്നു.
എന്നാൽ ഗോവിന്ദച്ചാമി സെല്ലിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. ഒറ്റക്കൈയനായ ഗോവിന്ദച്ചാമി സെൻട്രൽ ജയിലിലെ കൂറ്റൻ മതിൽ ചാടിക്കടന്നുവെന്നത് ഏറെ സംശയം ഉളവാക്കുന്നുണ്ട്. ഏഴരമീറ്റർ ഉയരമുണ്ട് ചുറ്റുമതിലിന്. കൂടാതെ ഇലക്രിക് ഫെൻസിങും മുകൾവശത്ത് സ്ഥാപിച്ചിട്ടുണ്ട്. ആയിരത്തിലധികം തടവുകാരാണ് നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.
ദിവസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയിരിക്കുന്നത്. അരംപോലുള്ള ഉപകരണം ഉപയോഗിച്ച് സെല്ലിലെ കാസ്റ്റ് അയേണ്‍ കമ്പി മുറിക്കുകയായിരുന്നു. കണ്ണൂരില്‍ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമായി തുടരുകയാണ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പുറത്തുനിന്ന് പ്രതിക്ക് സഹായം ലഭിച്ചുവെന്നാണ് സംശയിക്കുന്നത്.
