Connect with us

KERALA

വിലകൂടിയ മദ്യം ഇനി ചില്ലുകുപ്പികളിൽ മാത്രം : പ്ലാസ്റ്റിക് കുപ്പി തിരിച്ച് നൽകിയാൽ 20 രൂപ തരും

Published

on

തിരുവനന്തപുരം: 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് കുപ്പികളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി എം ബി രാജേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. പ്രതിവര്‍ഷം 70 കോടി മദ്യകുപ്പികളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനമേര്‍പ്പെടുത്താനുള്ള തീരുമാനം.

പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ തിരിച്ചെടുക്കാന്‍ സംവിധാനവും ഏര്‍പ്പെടുത്തും. മദ്യം വാങ്ങുമ്പോള്‍ 20 രൂപ പ്ലാസ്റ്റിക് കുപ്പിക്ക് ഡെപ്പോസിറ്റ് തുകയായി ഈടാക്കും. ഈ കുപ്പി ബെവ്കോ ഔട്ട്ലെറ്റില്‍ തിരികെ നല്‍കിയാല്‍ 20 രൂപ തിരിച്ച് നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുക. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള നടപടിയായാണ് ഇതിനെ നടപ്പിലാക്കുക. ക്ലീന്‍ കേരളം കമ്പനിയുമായി ചേര്‍ന്ന് ഇതിന്റെ പൈലറ്റ് പദ്ധതി സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

തമിഴ്‌നാട്ടിലെ മാതൃക പഠിച്ചിട്ടാണ് കേരളത്തിലും പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ബെവ്‌കോ, ക്ലീന്‍ കേരളം കമ്പനി, എക്‌സൈസ്, ശുചിത്വമിഷന്‍ എന്നിവര്‍ സംയുക്തമായി തമിഴ്‌നാടിന്റെ രീതി പഠിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇതുപ്രകാരം വാങ്ങിയ ഔട്ട്‌ലെറ്റില്‍ തന്നെ കുപ്പി തിരികെ ഏല്‍പ്പിച്ചാല്‍ മാത്രമേ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കു. ഭാവിയില്‍ ഏത് ഔട്ട്‌ലെറ്റില്‍ കൊടുത്താലും പണം തിരികെ കൊടുക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ തീരുമാന പ്രകാരം കുപ്പിയിലെ സ്റ്റിക്കര്‍ നഷ്ടപ്പെടാന്‍ പാടില്ല. എങ്കില്‍ മാത്രമേ പണം തിരികെ ലഭിക്കു. സ്വകാര്യ സംരംഭകരെ ഉപയോഗിച്ചാകും ഇത്തരം പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിക്കുക

Continue Reading