HEALTH
മെഡി. കോളേജിൻ്റെ ദയനീയാവസ്ഥ വെളിപ്പെടുത്തിയ ഡോ.ഹാരിസിനെതിരെ നടപടിക്ക് നീക്കം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരവസ്ഥ തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഹാരിസിന്റെ വിദശീകരണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും
ഹാരിസ് ചിറക്കല്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യ പ്രസ്താവനയും ചട്ട ലംഘനമാണ്. ഡോക്ടര്‍ ഉന്നയിച്ച എല്ലാ പരാതികളിലും വസ്തുതയില്ലെന്നാണ് സമിതി കണ്ടെത്തിയെന്നും ഹാരിസിനയച്ച നോട്ടീസില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എത്താന്‍ കാലതാമസം ഉണ്ടായെന്ന ആരോപണം സമിതി ശരിവെച്ചിട്ടുണ്ട്. പര്‍ച്ചേഴ്‌സ് നടപടികള്‍ സങ്കീര്‍ണ്ണമാണ്. അത് ലളിതമാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തതായും സര്‍ക്കാര്‍ വ്യക്തമാക്കി.
ഉപകരണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടിവന്നെന്നടക്കമുള്ള ഹാരിസ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.സിസ്റ്റത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സമ്മതിക്കുകയും ചെയ്തിരുന്നു.
അതേസമയം ഹാരിസിന്റെ പരസ്യ പ്രതികരണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.ഹാരിസിന്റെ പരാമര്‍ശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
