KERALA
കൊയിലാണ്ടിയിൽ 23.82 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലം തകർന്നുവീണു.
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു. തോരായിക്കടവ് പാലത്തിന്റെ മധ്യഭാഗത്തെ ബീം തകർന്ന് കോൺക്രീറ്റ് ഉൾപ്പെടെ താഴേക്ക് പതിക്കുകയുമായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കോൺക്രീറ്റ് പ്രവർത്തി നടക്കുന്നതിനിടെയായിരുന്നു ബീം തകർന്നുവീണത്. നിർമ്മാണ തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവ് പാലം, പൂക്കാട് – അത്തോളി തീരങ്ങളെയുമ യോജിപ്പിക്കുന്നു. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു പാലത്തിന്റെ നിർമ്മാണം കിഫ്ബി മുഖേനയാണ് നടപ്പിലാക്കുന്നത്.
23.82 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന പാലത്തിന് 265 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണുള്ളത്. മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആർ. കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്. പാലം തകർന്ന് വീണതിന്റെ കാരണം അന്വേഷിച്ച് കരാർ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
